ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിയില്‍ മൂന്നു പേരുടെ ജീവനെടുത്ത പടക്ക നിർമാണശാല അഗ്നിരക്ഷാസേന വിഭാഗം ഡി.ഐ.ജി രവി ഡി.
ചണ്ണന്നവർ ചൊവ്വാഴ്ച സന്ദർശിച്ചു. മരിച്ച മൂന്നുപേരില്‍ മലയാളി ഉള്‍പ്പെടെ രണ്ടാളുകളുടെ മൃതദേഹം തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
സ്ഫോടന ആഘാതത്തില്‍ 70 മീറ്റർ വരെ അകലത്തില്‍ ചിതറിത്തെറിച്ചതിനാല്‍ രണ്ട് മൃതദേഹങ്ങളുടെ തിരിച്ചറിയാനാവുന്ന ഭാഗങ്ങള്‍ ശേഷിക്കുന്നില്ല.
ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴി മരിച്ച എ. സ്വാമി എന്ന കുഞ്ഞി എന്ന നാരായണയുടെ (55) മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
മലയാളിയായ എം. വർഗീസ്, ഹാസൻ അർസിക്കരയിലെ ചേതൻ എന്നിവരുടേതാണോ മറ്റു രണ്ട് മൃതദേഹങ്ങള്‍ എന്നറിയാനാണ് ഡി.എൻ.എ പരിശോധന.
സോളിഡ് ഫയർ വർക്സ് ഫാക്ടറി പടക്കനിർമാണ ലൈസൻസുള്ള സ്ഥാപനമാണെന്ന് ഡി.ഐ.ജി പറഞ്ഞു. എന്നാല്‍ 15 കിലോഗ്രാം വെടിമരുന്ന് സൂക്ഷിക്കാൻ മാത്രമാണ് അനുമതിയെങ്കിലും 100 കിലോഗ്രാം ശേഖരം കണ്ടെത്തി. ജലാറ്റിൻ സാന്നിധ്യം ഇല്ല. പൊട്ടാസ്യം ക്ലോറൈഡിന്റേയോ പൊട്ടാസ്യം നൈട്രേറ്റിന്റേയോ സമ്മർദം സ്ഫോടനത്തിന് കാരണമാവാം എന്നാണ് മംഗളൂരു മേഖല ഫോറൻസിക് ലബോറട്ടറി സീനിയർ സയിന്റിഫിക് ഓഫിസർ ഡോ. കെ.എസ്. ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘത്തിന്റെ നിഗമനം.
85 സാമ്ബിളുകള്‍ സംഭവസ്ഥലത്തുനിന്ന് സംഘം ശേഖരിച്ചു.വേനൂർ റോഡില്‍ ഗോളിയങ്ങാടിയില്‍ പ്രവർത്തിക്കുന്ന ഫാക്ടറി ഉടമ സെയ്ദ് ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൈസൂരുവില്‍ നിന്ന് വൻതോതില്‍ പടക്കം എത്തിക്കാൻ ലഭിച്ച ഓർഡർ അനുസരിച്ച് തിരക്കിട്ട് നിർമ്മാണം നടത്തിയതും അപകടത്തില്‍ കലാശിച്ചെന്ന് പൊലീസ് പറഞ്ഞു.