ന്യൂഡല്‍ഹി: ജനപക്ഷം നേതാവും മുൻ എംഎല്‍എയുമായ പി.സി. ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. മകൻ ഷോണ്‍ ജോർജ് അടക്കമുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
രാവിലെ ഒമ്ബതിനും ഉച്ചകഴിഞ്ഞ് രണ്ടിനും ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി പി.സി. ജോർജ് ചർച്ച നടത്തും. ഇതിനു ശേഷം വൈകുന്നേരത്തോടെ ഔദ്യോഗിക തീരുമാനം അറിയിക്കുമെന്നാണ് ജോർജ് അറിയിച്ചത്. കെ. സുരേന്ദ്രൻ നടത്തുന്ന പദയാത്രയില്‍ വച്ച് അംഗത്വം സ്വീകരിക്കാനാണ് സാധ്യത.
കഴിഞ്ഞ ദിവസം ബിജെപി ദേശീയനേതൃത്വം ആവശ്യപ്പെട്ടതിനെത്തുടർന്ന് പി.സി. ജോർജും ഷോണ്‍ ജോർജും പാർട്ടിയിലെ ഒരു നേതാവും ചൊവ്വാഴ്ച ഡല്‍ഹിയില്‍ വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറാണ് ചർച്ചകള്‍ക്ക് നേതൃത്വം നല്കിയത്.
ആദ്യം ജനപക്ഷത്തെ ഒരു ഘടകകക്ഷിയായി മുന്നണിയിലെടുക്കണമെന്ന ആവശ്യം ജോർജ് മുന്നോട്ടുവച്ചെങ്കിലും സംസ്ഥാന ഘടകത്തിന്‍റെ എതിർപ്പ് ശക്തമായതോടെയാണ് പാർട്ടിയില്‍ ചേരണമെന്ന ആവശ്യം അംഗീകരിക്കാൻ തയാറായത്.