ബി.ആർ.എസ് ലോക്സഭ എം.പി ബി. വെങ്കടേശ് നേഥ ബോർലകുണ്ടയും തിരുമല തിരുപ്പതി ദേവസ്ഥനം മുൻ ബോർഡ് അംഗവുമായ മന്നേ ജീവൻ റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേർന്നു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനം. 2019 ല്‍ പെദ്ദപ്പള്ളിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാർഥിയായ അഗം ചന്ദ്രശേഖറിനെ പരാജയപ്പെടുത്തിയാണ് വെങ്കടേശ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വെങ്കടേശും ജീവൻ റെഡ്ഡിയും പാർട്ടി വിടാനുള്ള തീരുമാനം ബി.ആർ.എസിന് തിരിച്ചടിയായി. ബി.ആർ.എസില്‍ നിന്ന് കൂടുതല്‍ പേർ കോണ്‍ഗ്രസിലെത്തുമെന്നും റിപ്പോർട്ടുണ്ട്. ബി.ആർ.എസ് മുൻ എം.എല്‍.എ ടി രാജയ്യ രാജിവെച്ചിട്ടുണ്ട്. രാജയ്യ ഉടൻ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോർട്ട്. 17 ലോക്സഭ സീറ്റുകളാണ് തെലങ്കാനയിലുള്ളത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ആർ.എസിന് ഒമ്ബത് സീറ്റുകളാണ് ലഭിച്ചത്. ബി.ജെ.പി നാലിടത്തും കോണ്‍ഗ്രസ് മൂന്നിടത്തും വിജയിച്ചു. പെദ്ദപ്പള്ളിയില്‍ നിന്ന് മത്സരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ ഗദ്ദം വിവേകിന്റെ മകൻ ഗദ്ദം വംശി അപേക്ഷ നല്‍കിയിട്ടുണ്ട്. നിയമ സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്ബാണ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ഗദ്ദം വിവേക് കോണ്‍ഗ്രസില്‍ ചേർന്നത്. ചെന്നൂർ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഇദ്ദേഹം വിജയിക്കുകയും ചെയ്തു. 2009ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിവേക് പെദ്ദപ്പള്ളിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച ജി. വെങ്കട് സ്വാമി ഇതേ മണ്ഡലത്തില്‍ നിന്ന് നാലുതവണ എം.പിയായി തെരഞ്ഞെടുക്കപ്പെടുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തിരുന്നു.