ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടി നേതാക്കളെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും വിടാതെ പിന്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാർ, എ.എ.പി രാജ്യസഭ എം.പി എൻ.ഡി. ഗുപ്ത, ഡല്‍ഹി മുൻ ജല്‍ ബോർഡ് അംഗം ശലഭ് കുമാർ എന്നിവരുടെ വസതിയിലടക്കം 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ചണ്ഡീഗഢ്, വാരാണസി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.
”ഇ.ഡി റെയ്ഡിനെ ഞങ്ങള്‍ ഭയക്കുന്നില്ല. ക്രമക്കേട് നടന്നതിന് ഒരും തെളിവും ഇല്ല. മദ്യനയക്കേസിന്റെ പേരില്‍ രണ്ട് വര്‍ഷമായി എ.എ.പി നേതാക്കളെ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനിടെ നൂറുകണക്കിന് റെയ്ഡുകള്‍ക്ക് നടത്തിയ ഇ.ഡി. ഒരു രൂപ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍വഴി ഞങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാമെന്ന് ബിജെപി ആഗ്രഹിക്കുന്നു, പക്ഷേ, എനിക്ക് അവരോട് പറയാന്‍ ഒന്നേയുള്ളൂ. ഞങ്ങള്‍ പേടിക്കില്ല.”-എ.എ.പി നേതാവും മന്ത്രിയുമായ അതിഷി പ്രതികരിച്ചു.
ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ 30 കോടിയുടെ അനധികൃത കരാറുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ റെയ്‌ഡെന്നാണ് ഇ.ഡി.വ്യക്തമാക്കുന്നത്. മദ്യനയക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിന് നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട ഇ.ഡി നോട്ടീസ് നല്‍കിരുന്നു. എന്നാല്‍ കെജ്രിവാള്‍ ഇതുവരെ ഇ.ഡിക്ക് മുന്നില്‍ ഹാജരായിട്ടില്ല.