മംഗളൂരു: ഉഡുപ്പി ജില്ലയില്‍ കാർക്കളക്കടുത്ത ഉമിക്കല്‍ മലയിലെ തീം പാർക്കില്‍ സ്ഥാപിച്ച പരശുരാമൻ പ്രതിമ തകർന്ന കേസ് അന്വേഷണം സി.ഐ.ഡിക്ക് (ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്) കൈമാറി മുഖ്യമന്ത്രി സിദ്ധാരാമയ്യ ഉത്തരവിട്ടു.
ലോക്കല്‍ പൊലീസ് അന്വേഷണം നിലച്ചതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി.
മുൻ ഊർജ മന്ത്രിയും കാർക്കള എം.എല്‍.എയുമായ വി. സുനില്‍കുമാറിനെതിരെ കോണ്‍ഗ്രസ് ഉയർത്തിയ ആരോപണങ്ങളെയും പരാതിയെയും തുടർന്ന് നേരത്തെ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മരവിക്കുകയായിരുന്നു.
അന്വേഷണം പുനരാരംഭിച്ചില്ലെങ്കില്‍ താനും നൂറുക്കണക്കിന് പ്രവർത്തകരും പാർട്ടി പരിപാടികള്‍ ബഹിഷ്കരിക്കുമെന്ന് ബുധനാഴ്ച കാർക്കള ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് യോഗീഷ് ആചാര്യ ഇന്ന കോണ്‍ഗ്രസ് അധ്യക്ഷൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാല്‍കർ, യൂത്ത് കോണ്‍ഗ്രസ് കർണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നാലാപാട്ട് തുടങ്ങിയവരെ രേഖാമൂലം അറിയിച്ചിരുന്നു.
നിർമിതിയിലെ നിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ അധികൃതർ ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയത് കോണ്‍ഗ്രസ് നേതാക്കളും നാട്ടുകാരുമാണ് പുറത്തുകൊണ്ടുവന്നിരുന്നത്. കഴിഞ്ഞ വർഷം ജനുവരി 27ന് അനാച്ഛാദനം ചെയ്ത വെങ്കല പ്രതിമക്ക് ഗുണനിലവാരമില്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു.
മേയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കർണാടക ഊർജ മന്ത്രി കാർക്കള എം.എല്‍.എ വി. സുനില്‍കുമാർ തന്റെ സ്വപ്നപദ്ധതിയുടെ ഭാഗമായ പ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്നാണ് ആക്ഷേപം ഉയർന്നത്. തീം പാർക്കിലേക്ക് വിനോദസഞ്ചാരികളെ വിലക്കി കാർക്കള തഹസില്‍ദാർ ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിമ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞു.
മിനുക്കുപണികള്‍ക്കാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാല്‍കർ സ്ഥലം സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഭൂനിരപ്പില്‍നിന്ന് 50 അടി ഉയരത്തില്‍ സ്ഥാപിച്ച 33 അടി ഉയരമുള്ള പ്രതിമ നിർമാണത്തിന് 15 ടണ്‍ വെങ്കലം ഉപയോഗിച്ചു എന്നാണ് കണക്ക്.
പ്ലാസ്റ്റിക് മറയുടെ അകം ഇപ്പോള്‍ ശൂന്യമാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാവും കാർക്കള കോർപറേഷൻ കൗണ്‍സിലറുമായ ശുഭത റാവു ആവർത്തിച്ചു. അരക്ക് മുകളിലുള്ള ഭാഗം പ്രതിമയില്‍ കാണാനില്ല. തീം പാർക്ക് നിർമാണ അഴിമതി ചൂണ്ടിക്കാട്ടിയും കാലികള്‍ക്ക് മേയാനുള്ള (ഗോമാല) ഭൂമി പാർക്കാക്കുന്നതിന് എതിരെയും ശ്രീരാമസേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിഖ് സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി തള്ളിയിരുന്നു.
10 കോടി രൂപ ചെലവില്‍ കർണാടക വിനോദസഞ്ചാര, സാംസ്കാരിക വകുപ്പുകളുടെ സംയുക്ത സംരംഭമായാണ് പാർക്ക് ഒരുക്കിയത്. സമുദ്രനിരപ്പില്‍നിന്ന് 450 അടി ഉയരത്തിലുള്ള മലയില്‍ മ്യൂസിയം, 500 ഇരിപ്പിടം, റസ്റ്റാറന്റ് തുടങ്ങിയ സൗകര്യങ്ങള്‍ പാർക്കിലുണ്ട്.
പാർക്കില്‍ സ്ഥാപിച്ച പരശുരാമ പ്രതിമയുടെ നിർമാണ സാമഗ്രികള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് ഹരജിയില്‍ ആരോപണമുണ്ടായിരുന്നു.
കോണ്‍ഗ്രസ് ഈ ആരോപണങ്ങള്‍ ഏറ്റുപിടിക്കുകയും പരാതി നല്‍കുകയും ചെയ്തതിനെത്തുടന്ന് ചുമത്തിയ കേസിന്റെ അന്വേഷണം നിർത്തിവെക്കുകയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുകയുമാണ് പൊലീസ് ചെയ്തിരുന്നത്.