ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ നോയ്ഡയിലും ഗ്രേറ്റർ നോയ്ഡയിലും വികസന പ്രവർത്തനങ്ങള്‍ക്കായി സർക്കാർ ഏറ്റെടുത്ത കൃഷിഭൂമിക്ക് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടർന്ന് ആരംഭിച്ച കർഷക സമരം അവസാനിപ്പിച്ചു.
ഓള്‍ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ബുദ്ദം നഗർ ജില്ലയിലെ കർഷകർ നടത്തിയ പാർലമെന്റ് മാർച്ച് ഡല്‍ഹി അതിർത്തിയില്‍ എത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഇടപെട്ട് ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കർഷകർ പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചതിനെ തുടർന്ന് യു.പി സർക്കാർ നോയ്ഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കർഷക നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തു.
നിരവധി സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് റോഡുകള്‍ അടച്ചു. ഇതെല്ലാം മറികടന്ന് നൂറുകണക്കിന് കർഷകരാണ് യമുന എക്സ്പ്രസ് വേ വഴി ഡല്‍ഹി അതിർത്തിയിലെത്തിയത്. ഇതോടെ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടല്‍ നടത്തുകയായിരുന്നു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി ആസ്ഥാനത്ത് കർഷകരും ഭൂരഹിതരും 120 ദിവസം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.