ചൂട് കൂടിയതോടെ കുറയേണ്ട ഇറച്ചിക്കോഴി വില മാനത്തെത്തി. 140-145 രൂപയ്ക്കാണ് ഇപ്പോള്‍ കോഴി വില്‍പ്പന.
അതേസമയം ചൂടില്‍ കോഴി കർഷകർ വലയുകയാണ്. സാധരണ കോഴി വില കുറയേണ്ട സമയത്താണ് തമിഴ് ലോബി വില കൂട്ടുന്നത്. കോട്ടയം ജില്ലയിലെ കോഴി കർഷകർക്കാവട്ടെ കൂടിയ വിലയുടെ പ്രയോജനവും കിട്ടുന്നില്ല.
കനത്ത ചൂടായതിനാല്‍ വളർച്ച കുറയുന്നതും പരിപാലനച്ചെലവ് കൂടുന്നതും ചാകുന്ന കോഴികളുടെ എണ്ണം വർദ്ധിക്കുന്നതും കർഷകർക്ക് ചില്ലറ ദുരിതമല്ല വരുത്തുന്നത്. ബ്രോയ്‌ലർ കോഴികള്‍ക്ക് ചൂട് താങ്ങാൻ പ്രയാസമാണ്. തീറ്റയെടുക്കുന്നത് കുറയുന്നു. പകരം വെള്ളം കുടിക്കുന്നത് കൂടും. ഇതിന്റെ ഫലമായി 37 ദിവസം കൊണ്ട് രണ്ടരക്കിലോ വളരേണ്ട കോഴി കഷ്ടിച്ച് രണ്ട് കിലോയില്‍ വളർച്ചയൊതുങ്ങും. ഇതിന് പുറമേയാണ് ചാകുന്ന കോഴികളുടെ എണ്ണം കൂടുന്നത്. ചൂടില്‍ ഹൃദയാഘാതം ഇറച്ചിക്കോഴികള്‍ക്ക് കൂടുതലാണ്.
- ഡിമാൻഡ് കുറഞ്ഞിട്ടും
ചൂട് കാലത്ത് കോഴി കഴിക്കുന്നവരുടെ എണ്ണം കുറയാറാണ് പതിവ്. ഡിമാൻഡ് കുറയുമ്ബോള്‍ വിലയും കുറയും. എന്നാല്‍ തമിഴ് ലോബി പതിവിന് വിപരീതമായി വിലകൂട്ടി. സാധാരണ ഈ സമയത്ത് നൂറില്‍ താഴേയ്ക്ക് വില കുറയാറുണ്ട്. അതേസമയം നോമ്ബ് തുടങ്ങുമ്ബോള്‍ വില കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
കർഷകരുടെ പ്രയാസം
- ചൂടത്ത് കോഴികള്‍ ചാകുന്നത് കൂടുന്നു
- പരിപാലനച്ചെലവ് കൂടുതല്‍
- തമിഴ്നാട്ടില്‍ നിന്ന് കൂടുതലായി എത്തുന്നു
” ചൂടത്ത് ഫാമുകള്‍ നടത്തിക്കൊണ്ടു പോകുന്നത് പ്രയാസകരമാണ്. കോഴികള്‍ കൂട്ടത്തോടെ ചാകുന്നുണ്ട്. മാർക്കറ്റ് വിലയേക്കാള്‍ 10 -15 രൂപ കുറവിലാണ് മൊത്തക്കച്ചവടക്കാർക്ക് വില്‍ക്കുന്നത്”
തോമസ് വറുഗീസ്, കോഴി കർഷകൻ