ബറോഡ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇന്ത്യയുടെ പ്രായം കൂടിയ ടെസ്റ്റ് താരവുമായിരുന്ന ദത്താജിറാവു ഗെയ്ക്‍വാദ് (95) അന്തരിച്ചു.
പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളാല്‍ ബറോഡയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മുൻ ഇന്ത്യൻ താരവും കോച്ചുമായിരുന്ന അൻഷുമൻ ഗെയ്ക്‍വാദിന്റെ പിതാവ് കൂടിയാണ്.
ഇന്ത്യക്കായി 1952ല്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ദത്താജിറാവു 1961ല്‍ ചെന്നൈയില്‍ പാകിസ്താനെതിരെയാണ് അവസാന മത്സരം കളിച്ചത്. 11 ടെസ്റ്റ് മത്സരങ്ങളില്‍ രാജ്യത്തിനായി ഇറങ്ങിയ അദ്ദേഹം 1959ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യൻ നായകനുമായി. വലങ്കയ്യന്‍ ബാറ്ററായിരുന്നു അദ്ദേഹം 18.42 ശരാശരിയില്‍ ഒരു അർധ സെഞ്ച്വറി ഉള്‍പ്പെടെ 350 റണ്‍സാണ് നേടിയത്.
രഞ്ജി ട്രോഫിയില്‍ ബറോഡക്കായി 1947 മുതല്‍ 1961 വരെ കളത്തിലിറങ്ങിയ ഗെയ്ക്‍വാദ് 47.56 ശരാശരിയില്‍ 3139 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 25 വിക്കറ്റും വീഴ്ത്തി. 2016ല്‍ ദീപക് ഷോധൻ മരിച്ചതോടെയാണ് ദത്താജിറാവു ഗെയ്ക്‍വാദ് 87ാം വയസ്സില്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായത്.