വത്തിക്കാൻ സിറ്റി: ഗസ്സയിലെ കൂട്ടക്കൊല നിർത്തണമെന്ന് ഇസ്രായേലിനോട് വത്തിക്കാൻ. “30,000 പേർ മരിച്ചു. ഇസ്രായേലിനോട് യുദ്ധം നിർത്താൻ എല്ലാവരും ഒരുപോലെ ആവശ്യപ്പെടുകയാണ്.
കാര്യങ്ങള്‍ ഇതുപോലെ തുടരാനാവില്ല. ഗസ്സ പ്രശ്നം പരിഹരിക്കാൻ മറ്റ് വഴികള്‍ കണ്ടെത്തണം’ -വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാള്‍ പിയട്രോ പരോളിൻ പറഞ്ഞു.
ഒക്‌ടോബർ 7ന് നടന്ന കാര്യങ്ങളെ തങ്ങള്‍ തീർത്തും അപലപിക്കുന്നുവെന്നും എന്നാല്‍, ഇതിനോട് ആനുപാതികമായി മാത്രമേ ഇസ്രായേല്‍ പ്രതിരോധിക്കാവൂ എന്നും കർദിനാള്‍ ചൂണ്ടിക്കാട്ടി.
യേശു ജനിച്ച മണ്ണില്‍ തന്നെ സമാധാന സന്ദേശം മുങ്ങി മരിക്കുകയാണെന്ന് ക്രിസ്മസ് ദിന സന്ദേശത്തില്‍ ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞിരുന്നു. നമ്മുടെ ഹൃദയം ബത്‌ലഹേമില്‍ ആണെന്നും അവിടെ സമാധാനത്തിന്‍റെ രാജകുമാരൻ യുദ്ധത്തിന്‍റെ വ്യർഥമായ യുക്തിയാല്‍ ഒരിക്കല്‍ കൂടി നിരാകരിക്കപ്പെട്ടെന്നും അഭിപ്രായപ്പെട്ട മാർപ്പാപ്പ, ബത്‌ലഹേം ആഘോഷ രാവുകള്‍ക്ക് സാക്ഷിയാകണമെങ്കില്‍ ഗസ്സയില്‍ സമാധാനം പുലരണമെന്നും പറഞ്ഞിരുന്നു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നല്‍കിയ ക്രിസ്മസ് സന്ദേശത്തിലാണ് സമാധാനത്തിനായി മാർപ്പാപ്പ അഭ്യർഥിച്ചത്. ഗസ്സ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് യേശു പിറന്ന ബത്‌ലഹേമില്‍ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു.