വാഷിംഗ്ടണ്‍: ഹൂതി വിമതർക്കു നേരേ അമേരിക്കയും സഖ്യകക്ഷികളും ആക്രമണം നടത്തി. ഹൂതികളുടെ 18 സൈനിക കേന്ദ്രങ്ങള്‍ തകർത്തതായി അമേരിക്കൻ പ്രതിരോധ വകുപ്പ് അറിയിച്ചു.
ഭൂഗർഭ ആയുധ, മിസൈല്‍ സംഭരണ കേന്ദ്രങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍, ഹെലികോപ്റ്റർ എന്നിവയാണു തകർത്തത്. എട്ട് പ്രദേശങ്ങളിലെ 18 കേന്ദ്രങ്ങള്‍ക്കു നേരേയാണ് സഖ്യസേന ലക്ഷ്യംവച്ചത്. ചെങ്കടലിലും ചുറ്റുമുള്ള ജലപാതകളിലും ചരക്ക്, നാവിക കപ്പലുകള്‍ക്കു നേരേ ഹൂതികളുടെ ആക്രമണം വർധിച്ചതോടെയാണു സഖ്യസേനയുടെ തിരിച്ചടി.
യുഎസ്, യുകെ, ഓസ്‌ട്രേലിയ, ബഹ്‌റൈൻ, കാനഡ, ഡെൻമാർക്ക്, നെതർലൻഡ്‌സ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ അതേ ദിവസം ഏദൻ ഉള്‍ക്കടലില്‍ അമേരിക്കൻ കപ്പലിനു നേർക്ക് ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് യഹിയ സരി പറഞ്ഞു.
യെമൻ നാവികസേന ഏദൻ ഉള്‍ക്കടലില്‍ ‘ടോം തോർ’ എന്ന അമേരിക്കൻ കപ്പലിനു നേർക്ക് നിരവധി മിസൈലുകള്‍ പ്രയോഗിച്ചതായി സരി എക്സില്‍ കുറിച്ചു. ചെങ്കടലില്‍ നിരവധി അമേരിക്കൻ സൈനിക കപ്പലുകള്‍ക്കുനേരേ ഡ്രോണ്‍ ആക്രമണം നടത്തിയെന്നും സരി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഏദൻ ഉള്‍ക്കടലില്‍ മിസൈല്‍ ആക്രമണത്തില്‍ ചരക്ക് കപ്പലിന് തീപിടിച്ചിരുന്നു. കപ്പലിലെ ഒരു ജീവനക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു.