കോട്ടയം: പൂഞ്ഞാറില്‍ സ്കൂള്‍ സെന്റോഫിനിടെ കുട്ടികള്‍ ഓടിച്ച വാഹനം തട്ടി വൈദികന് പരിക്കേറ്റ വിഷയത്തില്‍ സത്യസന്ധവും വസ്തുതാപരവും മാന്യവുമായ നിലപാട് സ്വീകരിക്കാൻ ഭരണകൂടവും നിയമപാലകരും തയ്യാറാകണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എച്ച് ഷാജി, ജില്ലാ പ്രസിഡന്റ് എം.ബി.
അമീൻഷാ എന്നിവർ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ നിഷ്പക്ഷമായി ഇടപെടേണ്ട ജനപ്രതിനിധികള്‍ ഒരു സമുദായത്തിന്റെ വ്യക്താക്കളായി മാറുന്നത് അപലപനീയമാണെന്നും ഇവർ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടികളാണ് റിമാൻഡില്‍ ഉള്ളത്. അവരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ക്ക് മാന്യമായ നിയമനടപടി എന്നത് അംഗീകരിക്കാം. എന്നാല്‍, കലാപശ്രമം, ആസൂത്രിതമായ കൊലപാതക ശ്രമം, 307ാം വകുപ്പ് ഇവയെല്ലാം ചുമത്തി വലിയ ശിക്ഷകള്‍ക്ക് കാരണമാകുന്ന വിധമുള്ള ഏകപക്ഷീയമായ ഇടപെടലുകള്‍ കൂടുതല്‍ വിഭാഗീയതകളിലേക്ക് സമൂഹത്തെ തള്ളി വിടും -ഇവർ ചൂണ്ടിക്കാട്ടി.
പള്ളിയിലെ കാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കണമെന്നും ചില താല്‍പര്യങ്ങളെ മുൻ നിർത്തി ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്താനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വർഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലർത്തണമെന്നും സമുദായിക വേർതിരിവിലൂടെ ഒരു വിഭാഗം കുട്ടികളെ മാത്രം ശിക്ഷിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും ഇവർ മുന്നറിയിപ്പ് നല്‍കി.