കുന്നംകുളം (തൃശ്ശൂർ): പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് പത്തുവർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.
ചൂണ്ടല്‍ ചൂണ്ടപ്പുരയ്ക്കല്‍ വീട്ടില്‍ മനോജി(49)നെയാണ് കുന്നംകുളം അതിവേഗ പോക്സോ പ്രത്യേക കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
ട്രാക്ടർ ഡ്രൈവറായ പ്രതി ഭാര്യയുമായി പിരിഞ്ഞു കഴിയുന്നതിനിടെ 17 വയസുള്ള പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയില്‍നിന്ന് അമ്മ വിവരം അറിഞ്ഞതോടെ കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എസ്.ഐ.യായിരുന്ന വി. ഹേമലത, ടി.സി. അനുരാജ് എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകളും പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ് ഹാജരായി. അഭിഭാഷകരായ അശ്വതി, രഞ്ജിക കെ. ചന്ദ്രൻ, സി.പി.ഒ. പ്രശോബ് എന്നിവർ സഹായികളായി.