പദ്ധതിയില്‍ താത്പര്യം അറിയിച്ച് 79 വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്നു സർവകലാശാലകളും രംഗത്ത് എത്തിയിട്ടുണ്ട്. വ്യവസായ പാർക്കുകള്‍ ആരംഭിക്കുന്നതിനുള്ള മാർഗരേഖയ്ക്കും (കാന്പസ് ഇൻഡസ്ട്രിയല്‍ പാർക്ക് സ്കീം) അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതിയോടെ കാന്പസുകളില്‍ സ്ഥാപിക്കുന്ന വ്യവസായ പാർക്കുകള്‍ക്ക് വ്യവസായ വകുപ്പിന്‍റെ അംഗീകാരമുണ്ടാകും.
വിദ്യാഭ്യാസ സ്ഥാപനത്തിനു നിഷ്കർഷിച്ചിട്ടുള്ള ഭൂമിയേക്കാള്‍ അഞ്ച് ഏക്കർ വരെ അധിക ഭൂമിയുണ്ടെങ്കില്‍ വ്യവസായ പാർക്കിനു അപേക്ഷിക്കാമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. സർവലാശാലകള്‍, ആർട്സ് ആൻഡ് സയൻസ് കോളജുകള്‍, പ്രഫഷണല്‍ കോളജുകള്‍, പോളിടെക്നിക്കുകള്‍, ഐടിഐകള്‍, തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തുന്ന സംവിധാനങ്ങള്‍ക്കും അപേക്ഷിക്കാം. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികള്‍ സ്ഥാപിക്കാൻ രണ്ട് ഏക്കർ ഭൂമി മതിയാകും.
വ്യവസായ, ഉന്നത വിദ്യാഭ്യാസ, ധന, റവന്യു, തദ്ദേശ, ജലവിഭ, ഊർജ, പരിസ്ഥിതി വകുപ്പു പ്രിൻസിപ്പല്‍ സെക്രട്ടറിമാർ ഉള്‍പ്പെട്ട സംസ്ഥാനതല സെലക്‌ഷൻ കമ്മിറ്റി അപേക്ഷകളില്‍ തീരുമാനമെടുക്കും. ജില്ലാതല സമിതിയുടെ പരിശോധനയ്ക്കു ശേഷമാകും അപേക്ഷകളില്‍ തീരുമാനമെടുക്കുക.
അനുമതി നല്‍കുന്ന പാർക്കുകളില്‍ റോഡുകള്‍, വൈദ്യുതി, മാലിന്യ നിർമാർജനം തുടങ്ങിയ പൊതു സൗകര്യങ്ങള്‍ ഒരുക്കാൻ 1.5 കോടി രൂപവരെ സർക്കാർ അനുവദിക്കും. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികള്‍ക്കും ഈ തുക അനുവദിക്കും. പാർക്കുകളിലെ ഉത്പാദന യൂണിറ്റുകളില്‍ ഇൻസെന്‍റീവും പരിഗണിക്കും.
വിദ്യാർഥികള്‍ക്ക് പാർട് ടൈം തൊഴില്‍ അവസരവും ഇന്‍റേണ്‍ഷിപ് സൗകര്യവും ഒരുക്കും. സ്വകാര്യ പാർക്ക് മാതൃകയില്‍ മാനേജ്മെന്‍റിന് നിയന്ത്രണമുണ്ടാകും. അധ്യാപകരുടെ പ്രോജക്ടുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങള്‍ക്കും പാർക്കുകളിലെ വ്യവസായ മാതൃക ഉപയോഗപ്പെടുത്താമെന്നും കരടില്‍ നിർദേശിക്കുന്നു.