തിരുവനന്തപുരം നഗരത്തില്‍ ബാലഭിക്ഷാടനവും ബാലവേലയും വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടന്നു.
കിഴക്കേക്കോട്ടയില്‍ ബാലവേലയില്‍ ഏർപ്പെട്ടിരുന്ന പതിനഞ്ചുകാരനെ കണ്ടെത്തി സി ഡബ്ല്യു സിയിലേക്ക് മാറ്റി.
തൊഴില്‍ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പോലീസും പരിശോധനയില്‍ ഭാഗമായിരുന്നു. ബാലഭിക്ഷാടനം പതിവാകുന്ന അട്ടക്കുളങ്ങര, ഈഞ്ചക്കല്‍, ഓവർ ബ്രിഡ്ജ്, പുത്തരിക്കണ്ടം, വഞ്ചിയൂർ മേഖലകളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഈ മേഖലയില്‍ കനത്ത ചൂടും റോഡ് നിർമ്മാണം നടക്കുന്നതിനാലുമാണ് ആരെയും കണ്ടെത്താനാകാത്തത് എന്നാണ് ഉദ്യോഗസ്ഥ നിഗമനം. അതേസമയം കിഴക്കേകോട്ട ബസ്റ്റാൻഡില്‍ ബാലവേലയില്‍ ഏർപ്പെട്ടിരുന്ന പതിനഞ്ചുകാരന്‍ രണ്ടുവർഷമായി കിഴക്കേകോട്ടയില്‍ സോപ്പ് കച്ചവടം നടത്തുകയായിരുന്നുവെന്ന് മൊഴികളില്‍ നിന്ന് കണ്ടെത്തി. ബാലനെ സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കും വരെ CWC സംരക്ഷിക്കാമെന്ന് അറിയിച്ചെങ്കിലും മാതാവ് അതിനോട് യോജിച്ചില്ല. തുടർന്ന് ബാലനെ രണ്ടാഴ്ചത്തെ കൗണ്‍സിലിങ്ങിന് വിട്ടു.