പത്തനംതിട്ട: പത്തനംതിട്ടയിലെ ലോക്സഭ പര്യടനത്തിനിടെ യു.ഡി.എഫിനെയും എല്‍.ഡി..എഫിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ബി.ജെ.പിസ്ഥാനാർഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. കേരളത്തില്‍ അഴിമതി സർക്കാരാണുള്ളത്. ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം പോരടിക്കുകയാണ്. എന്നാല്‍ ശത്രുക്കളായവർ ഡല്‍ഹിയില്‍ ബന്ധുക്കളാണെന്നും മോദി പറഞ്ഞു. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എൻ.ഡി.എഫ് എന്ന ചക്രം പൊളിക്കണം. ഈ ചക്രം പൊളിച്ചാലേ കേരളത്തിന് നീതി കിട്ടൂവെന്നും മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ പുരോഗമനപരമായി ചിന്തിക്കുന്നവാണെന്നും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും കാലഹരണപ്പെട്ട ചിന്താഗതി വെച്ചു പുലർത്തുന്നവരാണെന്നും മോദി പരിഹസിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസുകാരെയും തിരിച്ചറിഞ്ഞ ജനം അവരെ തൂത്തെറിഞ്ഞു. കോണ്‍ഗ്രസിന് ഒരു പാർലമെന്റംഗം പോലുമില്ലാത്ത സംസ്ഥാനങ്ങള്‍ ഇന്നുണ്ടെന്നും മോദി അവകാശപ്പെട്ടു. കേരളം മാറിച്ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.