കഴിഞ്ഞ രണ്ട് ദിവസമായി നാടകീയ സംഭവങ്ങളായിരുന്നു ഗൂഗിളില്‍ അരങ്ങേറിയത്. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് കമ്ബനിക്കെതിരെ ന്യൂയോർക് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിന് ഒമ്ബത് ജീവനക്കാർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ഒരു ദിവസത്തിനുശേഷം, പ്രതിഷേധവുമായി ബന്ധപ്പെട്ട് 28 ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിടുകയും ചെയ്തു, തുടർന്ന് ജീവനക്കാർക്ക് കർശനമായ നിർദേശങ്ങളുമായി കമ്ബനി എത്തിയിരിക്കുകയാണ്.
‘ഓഫീസ്, രാഷ്ട്രീയത്തിനുള്ള സ്ഥലമല്ലെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദർ പിച്ചൈ ജീവനക്കാർക്കായി പുറത്തുവിട്ട മെമ്മോയില്‍ പറഞ്ഞു. ഇതൊരു ബിസിനസ്സാണെന്നും സഹപ്രവർത്തകർക്ക് തങ്ങള്‍ സുരക്ഷിതരല്ലെന്ന് തോന്നിക്കുന്ന സാഹചര്യം ജീവനക്കാർ സൃഷ്ടിക്കാൻ പാടില്ലെന്നും, ഗൂഗിളിനെ ഒരു “വ്യക്തിഗത പ്ലാറ്റ്ഫോം” ആയി ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജോലിസ്ഥലം “രാഷ്ട്രീയം ചർച്ച ചെയ്യാനോ” “വിനാശകരമായ വിഷയങ്ങളില്‍ പോരാടാനോ” ഉള്ള സ്ഥലമല്ലെന്ന് സുന്ദർ പിച്ചൈ ജീവനക്കാരോട് പറഞ്ഞു. കമ്ബനി ഒരു സുപ്രധാന ഘട്ടത്തിലാണെന്നും അതില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രോജക്‌ട് നിംബസ്’ എന്ന പേരില്‍ ഇസ്രായേലുമായുള്ള ക്ലൗഡ് കമ്ബ്യൂട്ടിങ് കരാറിനെതിരെ പ്രതിഷേധിച്ച 28 ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടത് വലിയ വാർത്തയായി മാറിയതിന് പിന്നാലെയാണ് സി.ഇ.ഒ സുന്ദർ പിച്ചൈയുടെ മെമ്മോ വരുന്നത്.
പിരിച്ചുവിടല്‍ വാർത്ത പരസ്യമാക്കിയതിന് പിന്നാലെ, ഗൂഗിളിൻ്റെ ഗ്ലോബല്‍ സെക്യൂരിറ്റി മേധാവി ക്രിസ് റാക്കോവ് അത്തരം പെരുമാറ്റത്തിനെതിരെ ജീവനക്കാർക്ക് മുന്നറിയിപ്പ് നല്‍കുകയും അവർ ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും അറിയിച്ചിരുന്നു