കീവ്: റഷ്യൻ ബോംബർ വിമാനം വെടിവെച്ചിട്ടതായി യുക്രെയിൻ സൈന്യം. വ്യോമസേനയും രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ റഷ്യയുടെ Tu-22M3 ബോംബറിനെ വെടിവെച്ചിട്ടുവെന്ന് ഉക്രൈൻ റിപ്പോർട്ടില്‍ പറയുന്നു.
എന്നാല്‍ റഷ്യ ഈ അവകാശവാദം നിഷേധിച്ചു. തകരാർ കാരണം വിമാനം തകർന്നു വീഴുകയായിരുന്നുവെന്ന് മോസ്കോയില്‍ നിന്നുള്ള ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ തെക്കൻ പ്രദേശമായ സ്റ്റാവ്റോപോളിലെ വിജനമായ പ്രദേശത്താണ് യുദ്ധവിമാനം തകർന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് ജീവനക്കാരെ വിമാനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായും നാലമത്തെയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ രക്ഷപ്പെടുത്തിയ പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചതായി സ്റ്റാവ്റോപോള്‍ ഗവർണർ വ്ളാഡിമിർ വ്ളാഡിമിറോവ് പറഞ്ഞു.
റഷ്യൻ വ്യോമാതിർത്തിക്കുള്ളില്‍ നിന്ന് ഉക്രൈൻ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് Kh-22 ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കുന്നതിനായിട്ടാണ് സാധരണയായി Tu-22M3 ബോംബർ ഉപയോഗിക്കുന്നത്.
റഷ്യയുടെ വ്യോമസേന യുക്രെയിനേക്കാള്‍ വളരെ ശക്തമാണ്. എന്നാല്‍ കീവിൻ്റെ പാശ്ചാത്യ പങ്കാളികള്‍ നല്‍കുന്ന അത്യാധുനിക മിസൈല്‍ സംവിധാനങ്ങള്‍ റഷ്യൻ വ്യോമസേനയ്ക്ക് മുന്നില്‍ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിനുമുമ്ബും ഉക്രൈൻ – റഷ്യ സംഘർഷങ്ങള്‍ക്കിടയില്‍ റഷ്യൻ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടുവെന്ന് ഉക്രൈൻ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയെല്ലാം മോസ്കോ നിഷേധിച്ചിക്കുകയാണ് ചെയ്തിട്ടുള്ളത്.