ഡല്‍ഹി: മുസ്ലിം വിദ്വേഷ പ്രസംഗം വിവാദമായതിനു പിന്നാലെ മുത്തലാഖ് നിരോധനം തെരഞ്ഞെടുപ്പില്‍ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.
മുത്തലാഖ് നിരോധനത്തിലൂടെ താൻ മുസ്‍ലിം പെണ്‍കുട്ടികളുടെ കണ്ണീർ തുടച്ചുവെന്നാണ് മോദി പറഞ്ഞത്. മുസ്‍ലിം സമുദായത്തിന്റെ ഉന്നമനത്തിനായി മുൻസർക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു. അലിഗഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുസ്‍ലിം ക്ഷേമ പദ്ധതികള്‍ മോദി എൻ.ഡി.എ സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടിയത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‍ലിംകള്‍ക്ക് വീതിച്ചുനല്‍കുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ വിവാദ പ്രസംഗം.
”രാജ്യത്തെ സമ്ബത്തിന്റെ ആദ്യ അവകാശികള്‍ മുസ്‍ലിംകളാണെന്ന് കോണ്‍ഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതല്‍ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നല്‍കുമെന്നാണ് അതിനർഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാർക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?”-മോദി പ്രചാരണത്തിനിടെ പറഞ്ഞു. അമ്മമാരുടെയും പെണ്‍മക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നതെന്നും മോദി കുറ്റപ്പെടുത്തി.
മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് രാജ്യസഭ എം.പി കപില്‍ സിബല്‍ അടക്കമുള്ളവർ രംഗത്തുവന്നു. വിദ്വേഷ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമീഷൻ പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ മോദിയുടെ വിവാദപ്രസംഗത്തില്‍ കുറിച്ച് പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.