ചെന്നൈ: ഫ്‌ളാറ്റിന്റെ നാലാം നിലയില്‍നിന്നു താഴേക്കുവീണ ഏഴു മാസം പ്രായമുള്ള കുഞ്ഞിന് പോറല്‍ പോലുമേല്‍ക്കാതെ അദ്ഭുത രക്ഷപ്പെടല്‍.
അമ്മയുടെ കൈവിട്ട് താഴേക്ക് വീണ കുഞ്ഞ് രണ്ടാംനിലയുടെ പാരപ്പെറ്റിനു മുകളിലെ തകിടില്‍ കുടുങ്ങി. കുഞ്ഞ് കിടക്കുന്നത് കണ്ട് തൊട്ടടുത്ത ഫ്‌ളാറ്റിലുള്ള ആളുകള്‍ ബഹളം വെച്ചു. ഇതോടെ അയല്‍ക്കാർ ചേർന്ന് കുഞ്ഞിനെ സാഹസികമായി രക്ഷിക്കുക ആയിരുന്നു.
പാരപ്പറ്റിനു മുകളില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെയാണ് അയല്‍ക്കാർ ചേർന്നു സാഹസികമായി രക്ഷിച്ചത്. ആവഡിക്കു സമീപം തിരുമുല്ലവയലിലുള്ള വിജിഎൻ സ്റ്റാഫോഡ് അപ്പാർട്‌മെന്റ് പി2 ബ്ലോക്കിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അമ്മയുടെ കയ്യില്‍നിന്നു കുഞ്ഞു താഴേക്കു വീണത്.
രണ്ടാം നിലയുടെ പാരപ്പെറ്റിലെ തകിടില്‍ കുഞ്ഞു വീണുകിടക്കുന്നതുകണ്ട് എതിർവശത്തെ ഫ്‌ളാറ്റിലുള്ളവർ അലറി വിളിച്ചതോടെ ആളുകള്‍ ഓടിക്കൂടി. താഴെ ബെഡ് ഷീറ്റ് വിരിച്ചു പിടിച്ചു മുൻകരുതല്‍ ഒരുക്കി. ഇതിനിടെ ഒന്നാം നിലയിലെ ജനാലപ്പടിയില്‍ കയറിയ ഹരിപ്രസാദ് എന്ന യുവാവ് കുഞ്ഞിനെ സുരക്ഷിതമായി കൈകളില്‍ എടുത്തു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയില്‍ കുഞ്ഞിനു പരുക്കുകളില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ബന്ധുക്കള്‍ പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും ആവഡി പൊലീസ് പറഞ്ഞു.