ന്യൂഡല്‍ഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖലിസ്ഥാൻ വിഘടനവാദ മുദ്രാവാക്യങ്ങള്‍ വിളിച്ച സംഭവത്തില്‍ ഇന്ത്യ കനേഡിയൻ ഡപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിശദീകരണം തേടി.
‘ ഇന്ത്യ സർക്കാരിന്റെ കടുത്ത ആശങ്കയും, ശക്തമായ പ്രതിഷേധവും അറിയിച്ചു. വിഘടനവാദത്തിനും, തീവ്രവാദത്തിനും അക്രമത്തിനും കാനഡയിലെ രാഷ്ട്രീയ ഇടത്തില്‍ സ്ഥാനം നല്‍കുന്നു എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്,’വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇന്ത്യ-കാനഡ ബന്ധത്തെ ബാധിക്കുമെന്ന് മാത്രമല്ല, സ്വന്തം പൗരന്മാരെ തന്നെ ബാധിക്കും വിധം കാനഡയില്‍ അക്രമത്തെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇടയാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഏപ്രില്‍ 28ന് ടൊറന്റോയില്‍ നടന്ന ഖല്‍സ പരേഡിലായിരുന്നു ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത് സംസാരിച്ചത്. ജസ്റ്റിൻ ട്രൂഡോ സംസാരിക്കാനായി വേദിയിലേക്ക് കയറവേ ‘ഖലിസ്ഥാൻ സിന്ദാബാദ്’ വിളികള്‍ ഉയരുകയായിരുന്നു. സംസാരിക്കുന്നതിനിടെയും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയർന്നു.
പ്രതിപക്ഷനേതാവ് പിയറി പൊയിലിവർ സംസാരിക്കാനായി വേദിയിലേക്ക് കയറുമ്ബോഴും മുദ്രാവാക്യങ്ങള്‍ ഉയർന്നു. സിഖ് സമുദായത്തിന്റെ അവകാശങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രസംഗത്തില്‍ ജസ്റ്റിൻ ട്രുഡോ വ്യക്തമാക്കി. ഇതിന്റെ വിഡിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ന്യൂ ഡമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്, ടൊറന്റോ മേയർ ഒളിവിയ ചൗ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. വർഷന്തോറും നടക്കുന്ന ഖല്‍സ പരേഡില്‍ ആയിരക്കണക്കിന് പേരാണ് ടൊറന്റോയില്‍ ഒത്തുകൂടിയത്.
കഴിഞ്ഞ വർഷം സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷമാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. സിഖ് സമുദായത്തിന്റെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുമെന്നും, സമുദായത്തെ വെറുപ്പില്‍ നിന്നും വിവേചനത്തില്‍ നിന്നും സംരക്ഷിക്കുമെന്നും ട്രൂഡോ ഉറപ്പുനല്‍കിയത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യൻ ഏജന്റുമാരാണ് നിജ്ജറിന്റെ കൊലപാതത്തിന് പിന്നിലെന്ന കാനഡയുടെ ആരോപണം ഇന്ത്യ തള്ളിയിരുന്നു.