ബംഗളൂരു: പ്രജ്വല്‍ രേവണ്ണയുള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ പുറത്തുവന്ന സംഭവത്തില്‍ കോണ്‍ഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കോണ്‍ഗ്രസിന് എല്ലാ കാര്യങ്ങളും മാസങ്ങള്‍ക്ക് മുമ്ബേ അറിയാമായിരുന്നു. എന്നാല്‍, നടപടിയെടുക്കുന്നതിന് വൊക്കലിഗ വിഭാഗത്തില്‍പ്പെട്ടവർ വോട്ടു രേഖപ്പെടുത്തുന്നതുവരെ അവർ കാത്തിരുന്നുവെന്നും ഷാ ആരോപിച്ചു.
ആരുടെ സർക്കാരാണ് കർണാടക ഭരിക്കുന്നതെന്ന് ഷാ ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം ഇവരുടെ ഉത്തരവാദിത്വമാണ്. ഈ വിഷയം മാസങ്ങള്‍ക്ക് മുമ്ബേ അവർക്ക് അറിയാമായിരുന്നു. എന്നാല്‍, അവർ പ്രജ്വലിനെ നാടുവിടാൻ അനുവദിച്ചു. കർണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം.
ഏപ്രില്‍ 26-ലെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കർണാടക സർക്കാർ കാത്തിരുന്നു. വോട്ടെടുപ്പില്‍ ഭൂരിഭാഗവും വൊക്കലിഗ സമുദായത്തില്‍പ്പെട്ടവരാണ്. അവരുടെ നേതാവായ പ്രജ്വലിനെതിരെയുള്ള ഏത് നടപടിയും വോട്ടർമാർ കോണ്‍ഗ്രസിനെതിരെ തിരിയുന്നതിലേക്ക് നയിക്കുമെന്ന് അവർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അശ്ലീലവീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ ഏപ്രില്‍ 27-നാണ് പ്രജ്വല്‍ രേവണ്ണ ജർമനിയിലേക്ക് കടന്നത്. നിരവധി സ്ത്രീകളെ പ്രജ്വല്‍ രേവണ്ണ ലൈംഗികമായി ചൂഷണംചെയ്തെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തി പെൻഡ്രൈവില്‍ സൂക്ഷിച്ചെന്നുമാണ് ആരോപണം. ഏകദേശം മൂവായിരത്തോളം വീഡിയോകളാണ് പെൻഡ്രൈവിലുണ്ടായിരുന്നത്.
പ്രജ്വല്‍ രേവണ്ണയുടെ അശ്ലീലവീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇവരുടെ വീട്ടുജോലിക്കാരിയായിരുന്ന 47-കാരി പീഡനപരാതി നല്‍കിയത്. എച്ച്.ഡി.രേവണ്ണയും പ്രജ്വല്‍ രേവണ്ണയും വീട്ടുജോലിക്കാരെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തുടർന്ന് രണ്ടുപേർക്കെതിരേയും പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അതേസമയം, ലൈംഗിക പീഡനാരോപണത്തില്‍ കുടുങ്ങിയ ഹാസൻ എം.പി. പ്രജ്വല്‍ രേവണ്ണയെ ജെ.ഡി.എസ്. ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. കേസില്‍ ശിക്ഷ ലഭിച്ചാല്‍ പാർട്ടിയില്‍നിന്ന് പുറത്താക്കാനും തീരുമാനിച്ചു.