ന്യൂഡല്‍ഹി: എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള സംവരണം ബി.ജെ.പി എടുത്തുകളയില്ലെന്നും കോണ്‍ഗ്രസിനെ അത് ചെയ്യാൻ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കോർബ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സരോജ് പാണ്ഡെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നുണകള്‍ പൊതുയിടത്തില്‍ ആവർത്തിച്ച് ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് കോണ്‍ഗ്രസിന്റെ സൂത്രവാക്യം. ഒരു കുടുംബത്തിന് വേണ്ടി കള്ളം പറയരുതെന്നും അദ്ദേഹം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ ഭീകരവാദത്തെയും നക്സലിസത്തെയും വളർത്തിയെടുക്കുകയാണ് കോണ്‍ഗ്രസ്. നരേന്ദ്ര മോദി മൂന്നാം തവണയും ഭൂരിപക്ഷം നേടിയാല്‍ സംവരണം റദ്ദാക്കുമെന്ന് അവർ പറയുന്നു. ബി.ജെ.പി പത്തുവർഷമായി അധികാരത്തിലുണ്ട്. മോദി ജി സംവരണം നീക്കം ചെയ്തില്ല, അദ്ദേഹം അത് ചെയ്യില്ല. ആർട്ടിക്കിള്‍ 370, മുത്തലാഖ് എന്നിവ റദ്ദാക്കാനും അയോധ്യയില്‍ രാമക്ഷേത്രം നിർമ്മിക്കാനും പൗരത്വ (ഭേദഗതി) നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനും വേണ്ടി മോദിജി ആ ഭൂരിപക്ഷത്തെ ഉപയോഗിച്ചു. കോണ്‍ഗ്രസിനെ സംവരണം നീക്കാൻ അനുവദിക്കില്ലെന്നും അത് മോദിയുടെ ഉറപ്പാണെന്നും ഷാ കൂട്ടിച്ചേർത്തു.
മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രണ്ട് വർഷത്തിനുള്ളില്‍ ഛത്തീസ്ഗഡില്‍ നക്സലിസം വേരോടെ പിഴുതെറിയുമെന്നും ഷാ പറഞ്ഞു.