തിരുവനന്തപുരം: മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂള്‍ മാഫിയയെന്ന് മന്ത്രി ഗണേശ് കുമാർ പറഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
പരാമർശം വംശീയമാണെന്നാണ് സിഐടിയുവിന്റെ ആക്ഷേപം. മലപ്പുറമെന്ന് കേള്‍ക്കുമ്ബോള്‍ മറ്റ് പലർക്കുമുള്ള വൈഷമ്യമാണ് മന്ത്രിക്കെന്നും സിഐടിയു പറഞ്ഞു.
‘തൊപ്പിയും തലേക്കെട്ടുമുള്ളവരോട് ചിലർ പ്രകടിപ്പിക്കുന്ന വൈഷമ്യം ഉണ്ട്.അത് മന്ത്രിക്കും ഉണ്ടാവാം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധമുണ്ട്. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്? മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതിഷേധിക്കും. സിഐടിയുവാണ് പ്രതിഷേധിക്കുന്നത്. അല്ലാതെ മാഫിയ സംഘമല്ല. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടാകും’ ഡ്രൈവിംഗ് സ്കൂള്‍ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു )ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂർ ആരോപിച്ചു.
”സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് . ഇത്തരം സംഘങ്ങള്‍ മലപ്പുറത്തുണ്ട്. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വൻ തോതില്‍ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി തുടരും. മലപ്പുറം ആര്‍ടി ഓഫീസില്‍ നടന്നത് മൂന്നുകോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. വ്യാജ രസീത് ഉണ്ടാക്കി നികുതി വെട്ടിച്ചു’ എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. പരിഷ്കരണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നുമുതല്‍ നടപ്പാക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ടെസ്റ്റ് ഗ്രൗണ്ടുകള്‍ അടച്ചുകെട്ടിയും ടെസ്റ്റിനുള്ള വണ്ടികള്‍ വിട്ടുകൊടുക്കാതെയുമാണ് പ്രതിഷേധം. കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പണിമുടക്കുമെന്നാണ് അറിയിക്കുന്നത്.പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള പുതിയ ട്രാക്കുകള്‍ കേരളത്തില്‍ ഒരിടത്തും തയ്യാറായിട്ടില്ലെന്നും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പറയുന്നു. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധസമരം നടക്കുന്നത്.
മേയ് മുതല്‍ റിവേഴ്സ് പാർക്കിംഗും ഗ്രേഡിയന്റ് പരീക്ഷണവും ഉള്‍പ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാനാണ് ഉത്തരവ്. നാലു ചക്രവാഹനങ്ങള്‍ക്ക് റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്’ ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ ‘എച്ച്’ എടുക്കാൻ അനുവദിക്കൂ. നിലവില്‍ തിരിച്ചാണ്. ടെസ്റ്റ് കർശനമാക്കുന്നതിന്റെ ഭാഗമാണിത്.
പലപ്പോഴും റോഡ് ടെസ്റ്റ് ‘വഴിപാടായി’ മാറുന്നുവെന്ന വിമർശനം ഒഴിവാക്കാൻ കൂടിയാണ് പുതിയ പരിഷ്കാരം. ട്രാഫിക് നിയമങ്ങള്‍ മനസിലാക്കി നന്നായി വാഹനമോടിക്കാനായാല്‍ ‘എച്ച്’ ടെസ്റ്റ് കഠിനമായി തോന്നില്ലെന്നും വിലയിരുത്തുന്നു. പുതുതായി 40 പേർക്കും തോറ്റവർക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേർക്കുമടക്കം 60 പേർക്കായിരിക്കും ദിവസവും ടെസ്റ്റ് നടത്തുക.
അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. പുതിയ തീരുമാനങ്ങളില്‍ ഗതാഗതകമ്മീഷണർ ഇതേവരെ സർക്കുലർ ഇറക്കിയില്ല. ഇതേതുടര്‍ന്ന് പ്രതിദിനം എത്ര ടെസ്റ്റുകള്‍ നടത്തണമെന്ന കാര്യത്തിലാണ് ആര്‍ടിഒമാര്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുന്നത്.