തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കം സംബന്ധിച്ച വിഷയത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ എഎ റഹീം എംപി. സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടില്ലെന്നും തനിക്കും കൂടി ഡിപ്പോയിലേക്ക് പോകാൻ ടിക്കറ്റ് തരാനാണ് ആവശ്യപ്പെട്ടതെന്നും റഹീം പറഞ്ഞു.
‘ഇവിടെ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു പച്ചക്കള്ളം ഞാന്‍ പറയാം. സച്ചിന്‍ദേവ് കയറി ആ വാഹനത്തില്‍ നിന്ന് എല്ലാവരേയും ഇറക്കിവിട്ടു. ശുദ്ധനുണയാണ്. അയാള്‍ കയറിയിട്ട് ആവശ്യപ്പെട്ടത് എനിക്കും കൂടി ഒരു ടിക്കറ്റ് താ, വണ്ടി നേരെ ഡിപ്പോയിലേക്ക് പോകട്ടെ എന്നാണ് ആവശ്യപ്പെട്ടത്. വഴിയില്‍ വാഹനം നിര്‍ത്തേണ്ടി വന്നാല്‍ സാധാരണഗതിയില്‍ നിയമാനുസൃതമായി ചെയ്യുംവിധം വേറെ വാഹനങ്ങളില്‍ കയറ്റിവിടാനാണ് ബസിന്റെ അധികൃതര്‍ ശ്രമിച്ചത്. പോലീസ് വന്ന് ആരേയെങ്കിലും ഇറക്കിവിടുമോ?, റഹീം പറഞ്ഞു.
അതേസമയം വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും എഎ റഹീം പറഞ്ഞു. എല്ലാവർക്കും കയറി കൊട്ടിയിട്ട് പോവാനുള്ള ചെണ്ടകളല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ. ഒരു തെറ്റും ചെയ്യാത്തവരെ അസഭ്യം വിളിക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.