ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണം ഇന്നവസാനിക്കും. 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
94 ലോക്‌സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ പതിനൊന്നും ഉത്തർപ്രദേശില്‍ പത്തും സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്- രജൗറി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മെയ് ഏഴില്‍ നിന്ന് മെയ് 25ലേക്ക് മാറ്റിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിള്‍ യാദവ്, ശിവരാജ് സിങ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മൂന്നാം ഘട്ടത്തില്‍ മത്സരരംഗത്ത് ഉണ്ട്. സൂറത്തില്‍ എതിർ സ്ഥാനാർഥികള്‍ ഇല്ലാത്തതിനെ തുടർന്ന് ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം പ്രചാരണം ശക്തമാക്കി മുന്നോട്ടു പോവുകയാണ് ഇൻഡ്യ സഖ്യവും എൻ.ഡി.എയും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലും ഒഡീഷയിലും പ്രചാരണം നടത്തും. രാഹുല്‍ ഗാന്ധി തെലങ്കാനയിലാണ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിങ് ശതമാനം കുറഞ്ഞതില്‍ ബി.ജെ.പി ആശങ്കയിലാണ്. ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മൂന്നാംഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞാല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. ഒന്നാംഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാംഘട്ടത്തില്‍ 66.71 ശതമാനവുമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്.