ആലുവ : പെരുമ്ബാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെ ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്.
മയക്കുമരുന്ന് വലിയ്‌ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകള്‍ എടുത്തു. രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്.
ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന ചൊല്ലിക്കൊടുത്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ഇരുപതോളം ടീമുകള്‍ പരിശോധനയ്‌ക്കിറങ്ങി.
മാർക്കറ്റുകള്‍, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികള്‍ കൂടുന്ന ഇടങ്ങള്‍, കടകള്‍, ലോഡ്ജുകള്‍, താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. നിരവധി പേരില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും , രാസലഹരി ഉള്‍പ്പെടെയുള്ള മയക്ക്മരുന്നും പിടികൂടി.
പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്ക്മരുന്ന് വില്‍ക്കുന്ന ടീമിനേയും പിടികൂടിയിട്ടുണ്ട്. വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനില്‍, എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി. കെ ദാസ് , രാജേഷ് കുമാർ, വി.പി സുധീഷ് ഉള്‍പ്പടെ ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയില്‍ പങ്കെടുത്തു.