തിരുവനന്തപുരം: പ്രകൃതി ചൂഷണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡും ഒറ്റപ്പാലം, പട്ടാമ്ബി, മണ്ണാർക്കാട് താലൂക്ക് സ്‌ക്വാഡുകളും നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴ് വാഹങ്ങള്‍ പിടികൂടി.
പരിശോധനയില്‍ തച്ഛനാട്ടുകര, കൊപ്പം എന്നിവിടങ്ങളില്‍ അനധികൃത കരിങ്കല്‍ ക്വാറികള്‍ പ്രവർത്തിക്കുന്നതായി കണ്ടെത്തി.
പട്ടാമ്ബി താലൂക്കില്‍ കൊപ്പം പ്രഭാപുരത്ത് പ്രവർത്തിച്ചിരുന്ന ക്വാറിയില്‍നിന്നു രണ്ടു ടിപ്പർ ലോറികളും ഒരു ഹിറ്റാച്ചിയും ഒരു ബ്രേക്കറും പിടിച്ചെടുത്തു. തിരുമിറ്റക്കോട് ഒന്ന് വില്ലേജിലെ ചെട്ടിപ്പടിയില്‍ പുഴമണല്‍ കയറ്റിവരികയായിരുന്ന കാറും ഒറ്റപ്പാലം ഒന്ന് വില്ലേജ് പരിധിയില്‍ ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട നെല്‍വയല്‍ അനധികൃതമായി നികത്തിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രവും മണ്ണാർക്കാട് കുമരമ്ബത്തൂർ വട്ടമ്ബലത്ത് ട്രാൻസിറ്റ് പാസ്സ് ഇല്ലാതെ കല്ല് കടത്തുകയായിരുന്ന ടിപ്പർ ലോറിയും പിടികൂടി.
നെല്‍വയല്‍ തണ്ണീർത്തട സംരക്ഷണം നിയമം, നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം, 2015ലെ കെഎംഎംസി റൂള്‍സ് എന്നിവ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട് സമർപ്പിക്കുമെന്ന് റവന്യു അധികൃതർ അറിയിച്ചു. റവന്യു സ്‌ക്വാഡുകളുടെ പ്രവർത്തനം ഊർജിതപ്പെടുത്തുമെന്നും പ്രകൃതി ചൂഷണം നടത്തുന്നവർക്കെതിരെ ക്രിമിനല്‍ നിയമചട്ട പ്രകാരമുള്ള നടപടികൂടി സ്വീകരിക്കുമെന്നും സബ് കലക്ടർ അറിയിച്ചു.
വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് ഡെപ്യൂട്ടി തഹസീല്‍ദാർമാരായ പി. ബാബുരാജ്, പി.ആർ. മോഹനൻ, സി. വിനോദ്, എം.ടി അനുപമ, വില്ലേജ് ഓഫീസർമാരായ ഷിജു വൈ ദാസ്, സി. അലി എന്നിവർ നേതൃത്വം നല്‍കി