കൊച്ചി: കലൂരിലെ ഹോസ്റ്റലില്‍ കുഞ്ഞിന് ജന്മം നല്‍കിയ 23കാരിയുടെ മൊഴി രേഖപ്പെടുത്തി. കൊല്ലം സ്വദേശിയായ യുവാവില്‍ നിന്നുമാണ് ഗർഭം ധരിച്ചതെന്നും യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പെണ്‍കുട്ടി പരാതി നല്‍കാത്തതിനാല്‍ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് എറണാകുളം നോർത്ത് പൊലീസ് അറിയിച്ചു.
ആറ് പേരുള്ള മുറിയിലാണ് യുവതി താമസിച്ചിരുന്നത്. പെണ്‍കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് മുറിയിലുളളവർ പറഞ്ഞു. മുൻപ് പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവർ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞുമാറുകയായിരുന്നു.
ഇന്ന് പുലർച്ചയോടെയാണ് ഓള്‍ഡ് മാർക്കറ്റ് റോഡിന് സമീപത്തുളള ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ ശുചിമുറിയിലേക്ക് പോയ പെണ്‍കുട്ടിയെ മണിക്കൂറോളം കാണാത്തതിനെ തുടർന്നാണ് സുഹൃത്തുക്കള്‍ ബലം പ്രയോഗിച്ച് വാതില്‍ തുറന്നത്. ശുചിമുറിക്കുളളില്‍ കയറിയപ്പോള്‍ രക്തത്തില്‍ കുളിച്ച കുഞ്ഞുമായി നില്‍ക്കുന്ന യുവതിയെയാണ് കണ്ടതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.