Saturday, July 27, 2024
HomeKeralaവടകരയില്‍ 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് സി.പി.എമ്മിന്റെ അന്തിമവിശകലനം

വടകരയില്‍ 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് സി.പി.എമ്മിന്റെ അന്തിമവിശകലനം

കോഴിക്കോട്: വടകര ലോക്സഭാമണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കുതന്നെയാണ് നേരിയ മുൻതൂക്കമെന്ന് സി.പി.എം.

വിലയിരുത്തല്‍. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശകലനത്തിലാണ് 1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും കെ.കെ. ശൈലജയ്ക്ക് ജയിച്ചുകയറാൻ കഴിയുമെന്ന് കണക്കുകൂട്ടുന്നത്.

കഴിഞ്ഞതവണ വടകര ലോക്സഭാമണ്ഡലത്തില്‍ മത്സരിച്ച സി.പി.എമ്മിലെ പി. ജയരാജൻ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നായിരുന്നു സി.പി.എം. താഴെക്കിടയില്‍നിന്നുള്ള കമ്മിറ്റികളില്‍നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അവലോകനറിപ്പോർട്ടിലുണ്ടായിരുന്നത്. എന്നിട്ടും 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. മുരളീധരൻ വടകരയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഈസാഹചര്യത്തിലാണ് ഇത്തവണ സംശയമുള്ളതും ആടിക്കളിക്കുന്നതുമായ വോട്ടുകളെല്ലാം മാറ്റിനിർത്തി, ഉറച്ചവോട്ടുകള്‍മാത്രം പരിഗണിച്ച്‌ ബൂത്ത് തലത്തില്‍നിന്ന് മണ്ഡലം കമ്മിറ്റികളിലേക്ക് റിപ്പോർട്ടുപോയത്. എന്നാലും, വോട്ടുനിലയിലെ കുറവ് തങ്ങളുടെ പ്രവർത്തനപോരായ്മയിലേക്ക് വിരല്‍ചൂണ്ടിയേക്കാമെന്ന ആശങ്കയില്‍ ചില ബൂത്തുകമ്മിറ്റികള്‍ യഥാർഥചിത്രം നല്‍കിയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞതവണത്തെ അപേക്ഷിച്ച്‌ തലശ്ശേരി, കൂത്തുപറമ്ബ് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ഇത്തവണ അല്പം മേല്‍ക്കോയ്മയുണ്ടാവുമെന്നാണ് അന്തിമ അവലോകനം. വടകര, കൊയിലാണ്ടി, പേരാമ്ബ്ര, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളില്‍ യു.ഡി.എഫിന് തന്നെയാവും ഇത്തവണയും മേല്‍ക്കൈ. പേരാമ്ബ്ര, കുറ്റ്യാടി, നാദാപുരം അസംബ്ലി മണ്ഡലങ്ങളില്‍ അടിയൊഴുക്ക് ശക്തമാണെന്ന വിലയിരുത്തലിലാണ് പാർട്ടി.

വടകരയില്‍ കോണ്‍ഗ്രസ് നേതാവും നിലവിലെ എം.പി.യുമായ കെ. മുരളീധരൻ വീണ്ടും സ്ഥാനാർഥിയാവുമെന്ന നിഗമനത്തിലാണ് വടകര തിരിച്ചുപിടിക്കാൻ മുൻ ആരോഗ്യമന്ത്രിയും സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയെ രംഗത്തിറക്കിയത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ അവർ ഏറെ മുന്നോട്ടുപോയിരുന്നു. എന്നാല്‍, പാലക്കാട് എം.എല്‍.എ.യായ ഷാഫി പറമ്ബിലിനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കിയതോടെ വടകരയിലെ തിരഞ്ഞെടുപ്പുരംഗം മറ്റൊരുതലത്തിലേക്ക് പെട്ടെന്ന് എത്തുകയായിരുന്നു.

എൻ.ഡി.എ. സ്ഥാനാർഥിക്ക് കഴിഞ്ഞതവണ ലഭിച്ചത് 80,128 വോട്ടായിരുന്നു. വലിയമുന്നേറ്റം വടകരയില്‍ എൻ.ഡി.എ.ക്ക് സാധ്യമാകില്ലെന്ന വിലയിരുത്തലിലാണ് സി.പി.എം. വടകര ലോക്സഭാമണ്ഡലം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനർ വത്സൻ പനോളിയുള്‍പ്പെടെയുള്ളവരാണ് അന്തിമ വിശകലനറിപ്പോർട്ട് തയ്യാറാക്കിയത്.

RELATED ARTICLES

STORIES

Most Popular