ദില്ലി: രാജ്യത്ത് ഐഎസ്‌സി – ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പരീക്ഷയെഴുതിയവരില്‍ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസില്‍ വിജയിച്ചു.
പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം. കേരളം അടങ്ങുന്ന തെക്കൻ മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99.95% പേരും പന്ത്രണ്ടാം ക്ലാസില്‍ വിജയിച്ചു. കേരളത്തില്‍ പത്താം ക്ലാസില്‍ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസില്‍ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു. www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാനാവും.
ഐസിഎസ്‌ഇയില്‍ സംസ്ഥാനത്ത് 160 സ്കൂളുകളും ഐഎസ്‌സിയില്‍ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്. ഐസിഎസ്‌ഇ വിഭാഗത്തില്‍ 7186 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഇവരില്‍ 3512 പേര്‍ ആണ്‍കുട്ടികളും 3674 പേര്‍ പെണ്‍കുട്ടികളുമായിരുന്നു. ഐഎസ്‌സിയില്‍ 2822 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. 1371 ആണ്‍കുട്ടികളും 1451 പേര്‍ പെണ്‍കുട്ടികളുമായിരുന്നു.
ഐസിഎസ്‌ഇയില്‍ സംസ്ഥാനത്ത് പരീക്ഷയെഴുതിയ മുഴുവൻ പെണ്‍കുട്ടികളും ജയിച്ചു. എന്നാല്‍ ആണ്‍കുട്ടികളില്‍ 99.97% ആണ് വിജയം. ഐഎസ്‌സി വിഭാഗത്തിലും പരീക്ഷയെഴുതിയ മുഴുവൻ പെണ്‍കുട്ടികളും സംസ്ഥാനത്ത് ജയിച്ചു. ആണ്‍കുട്ടികളുടെ വിജയശതമാനം 99.85. ഐസിഎസ്‌ഇ വിഭാഗത്തില്‍ സംസ്ഥാനത്ത് ഒരു കുട്ടിക്കും ഐഎസ്‌സി പ്ലസ് ടു വിഭാഗത്തില്‍ രണ്ട് കുട്ടികള്‍ക്കും ജയിക്കാനായില്ല.