ഗസ്സ: കെയ്റോയില്‍ നടന്ന വെടിനിർത്തല്‍ കരാറിലെ നിർദേശങ്ങള്‍ ഹമാസ് അംഗീകരിച്ചു. തീരുമാനം ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവൻ ഇസ്മാഈല്‍ ഹനിയ ചർച്ചയില്‍ മധ്യസ്ഥരായ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു.
ഈജിപ്തും ഖത്തറുമാണ് മുന്ന് ഘട്ടങ്ങളിലായുള്ള വെടിനിർത്തല്‍ കരാറിന്റെ നിർദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിക്കുന്നതായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അല്‍ഥാനിയെയും ഈജിപ്ഷ്യൻ ഇൻറലിജൻസ് മന്ത്രി അബ്ബാസ് കമാലിനെയും ഹനിയ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. അതേസമയം, നിർദേശം പഠിച്ചുവരികയാണെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.
മൂന്ന് ഘട്ടങ്ങള്‍; ആദ്യഘട്ടത്തില്‍ വനിത ബന്ദികളെ വിട്ടയക്കും
സ്ഥിരമായ വെടിനിർത്തല്‍ ഉള്‍പ്പെടെ മൂന്ന് ഘട്ടങ്ങളാണ് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിർത്തല്‍ നിർദേശത്തില്‍ ഉള്‍പ്പെടുന്നത്. ഓരോന്നും 42 ദിവസം വീതം ദൈർഘ്യമുണ്ടായിരിക്കുമെന്ന് ഹമാസ് നേതാവ് ഖലീല്‍ ഹയ്യ, ‘അല്‍ ജസീറ’ ചാനലിനോട് സ്ഥിരീകരിച്ചു
വടക്കൻ ഗസ്സയെയും തെക്കൻ ഗസ്സയെയും വിഭജിക്കുന്ന തരത്തില്‍ ഇസ്രായേല്‍ നിർമിച്ച നെറ്റ്സാരിം ഇടനാഴിയില്‍നിന്ന് ഇസ്രായേല്‍ സേന പിൻവാങ്ങണമെന്നതാണ് ആദ്യ ഘട്ടം. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ അവരവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതും ഗസ്സയിലേക്ക് മാനുഷിക സഹായവും ഇന്ധനവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതിനും ഈഘട്ടത്തില്‍ അനുമതി നല്‍കും. കൂടാതെ, ഹമാസ് തടവിലാക്കിയ ഇസ്രായേലി സ്ത്രീകളെ വിട്ടയക്കും. ഓരോ ബന്ദിക്കും പകരം 50 ഫലസ്തീൻ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും.
വെടിനിർത്തല്‍ കരാറിലെ നിർദേശങ്ങള്‍ ഹമാസ് അംഗീകരിച്ചതിന് പിന്നാലെ ഗസ്സയിലെ റഫയില്‍ ആഹ്ലാദപ്രകടനം നടത്തുന്ന ഫലസ്തീനികള്‍
രണ്ടാം ഘട്ടത്തിലാണ് പുരുഷ ബന്ദികളെ മോചിപ്പിക്കുക. ഇവർക്ക് പകരം വിട്ടയക്കുന്ന ഫലസ്തീൻ തടവുകാരുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ഇരുപക്ഷവും സൈനിക നടപടികള്‍ സ്ഥിരമായി അവസാനിപ്പിക്കും. ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ സേനയെ പൂർണമായി പിൻവലിക്കും.
മൂന്നാം ഘട്ടത്തില്‍ ഗസ്സക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്നതും പുനർനിർമ്മാണ പദ്ധതി നടപ്പാക്കുന്നതും അടക്കമുള്ള വ്യവസ്ഥകളാണ് ഉള്‍പ്പെടുന്നത്.