മോസ്കോ : യുക്രെയിൻ അതിർത്തിക്ക് സമീപം ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള സൈനികാഭ്യാസത്തിന് ഉത്തരവിട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ.
യുക്രെയിനിലേക്ക് സൈനികരെ അയക്കുന്നത് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കം പാശ്ചാത്യ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ക്ക് മറുപടിയായിട്ടാണ് നീക്കം.
യുക്രെയിൻ അഭ്യർത്ഥിച്ചാല്‍ അവിടേക്ക് സൈനികരെ അയക്കുന്ന കാര്യം തള്ളാനാകില്ലെന്ന് മാക്രോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കര, നാവിക, വ്യോമ സേനകളെ പങ്കെടുപ്പിച്ചുള്ള സൈനികാഭ്യാസം എന്ന് തുടങ്ങുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.
റഷ്യയില്‍ 7 മരണം
റഷ്യൻ അതിർത്തി പ്രദേശമായ ബെല്‍ഗൊറോഡില്‍ ഇന്നലെ യുക്രെയിൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 7 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേറ്റു. സംഘർഷം ആരംഭിച്ച ശേഷം റഷ്യക്കുള്ളില്‍ യുക്രെയിൻ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.