കൊച്ചി: ഉറ്റവരും ഉടയവരുമെത്തിയില്ലെങ്കിലും രാജകീയമായിരുന്നു ആ പിഞ്ചുകുഞ്ഞിന്‍റെ അന്ത്യയാത്ര. മാതാപിതാക്കളും ബന്ധുക്കളും കൈവെടിഞ്ഞെങ്കിലും നഗരം അതിനെ നെഞ്ചോടുചേർത്തു.
ഒടുവില്‍ പുല്ലേപ്പടി ശ്മശാനത്തില്‍ നിറകണ്ണുകളോടെ യാത്രയയപ്പുമൊരുക്കി.
കണ്‍തുറക്കും മുമ്ബേ മാതാവിന്‍റെ കരങ്ങളാല്‍ ജീവൻ നഷ്ടമായ പനമ്ബിള്ളി നഗറിലെ കുരുന്നിനെയാണ് ജനപ്രതിനിധികളുടെയും പൊലീസുദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ സംസ്കരിച്ചത്. ബന്ധുക്കള്‍ കൈയൊഴിഞ്ഞതിനാല്‍ പൊലീസും കൊച്ചി കോർപറേഷനും ചേർന്നാണ് സംസ്കാരച്ചടങ്ങുകള്‍ നടത്തിയത്. രാവിലെ 11 മണിയോടെയാണ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹവുമായി ശ്മശാനത്തിലേക്ക് ആംബുലൻസ് എത്തിയത്. അവിടെ കൊച്ചി മേയർ എം. അനില്‍കുമാറും ജനപ്രതിനിധികളും ഉന്നത പൊലീസുദ്യോഗസ്ഥരും നേരത്തെ തന്നെ എത്തിയിരുന്നു. മൃതദേഹം മേയറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി അന്ത്യാഞ്ജലിയർപ്പിച്ചു. കൈയില്‍ കരുതിയ പൂക്കളും കളിപ്പാട്ടവുമെല്ലാം പെട്ടിയുടെ മുകളില്‍ വെച്ചു. തുടർന്ന്, ശ്മശാനത്തിലെ കവാടത്തോടുചേർന്ന് അന്ത്യ വിശ്രമമൊരുക്കി. ഇതിന് മുന്നോടിയായി പൊലീസുദ്യോഗസ്ഥർ സല്യൂട്ടും നല്‍കി. ചടങ്ങിന് സാക്ഷിയാകാൻ നിറകണ്ണുകളോടെ പരിസരവാസികളായ നിരവധിപേരുെമത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനമ്ബിള്ളി നഗറിലെ ഫ്ലാറ്റിലെ ശൗചാലയത്തില്‍ പിറന്നുവീണയുടൻ 23കാരിയായ അമ്മയുടെ ക്രൂരതക്കിരയായി കുഞ്ഞ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അവിവാഹിതയായ യുവതി കൊറിയർ കവറില്‍ പൊതിഞ്ഞ് റോഡിലേക്കെറിയുകയായിരുന്നു. പ്രതിയായ യുവതി ആശുപത്രിയില്‍ തുടരുകയാണ്. ഇവരുടെ സമ്മതപത്രം വാങ്ങിയ ശേഷമാണ് പൊലീസ് സംസ്കാരച്ചടങ്ങുകള്‍ നടത്തിയത്.