‘ഏറെ നാളുകള്‍ക്ക് ശേഷമാണ് എനിക്ക് ഇങ്ങനെ കളിക്കാനാവുന്നത്. കഴിഞ്ഞ ഡിസംബറിന് ശേഷം ഇതാദ്യമായാണ് ഞാൻ 20 ഓവർ ഫീല്‍ഡ് ചെയ്യുന്നതും 18 ഓവർ ബാറ്റ് ചെയ്യുന്നതും.
തുടരെ മൂന്ന് വിക്കറ്റുകള്‍ വീണപ്പോള്‍ ക്രീസില്‍ നിലയുറപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് എന്‍റെ മനസ്സ് പറഞ്ഞു. മുംബെയെ ഞാൻ വിജയതീരമണക്കണം എന്നായിരുന്നു ആ സമയം എന്നോട് ആവശ്യപ്പെട്ടത്’- സൂര്യകുമാർ യാദവ് പറഞ്ഞു വച്ചു.
നടരാജനെറിഞ്ഞ 18ാം ഓവറിലെ രണ്ടാം പന്ത് ഡീപ് എക്‌സ്ട്രാ കവറിലൂടെ ഗാലറിയിലെത്തിച്ച് സ്‌കൈ സെഞ്ച്വറിയിലും മുംബൈയുടെ വിജയത്തിലും തൊടുമ്ബോള്‍ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മുഴുവൻ മനസ്സ് നിറഞ്ഞ് കാണണം. ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ സൂര്യയുടെ മിന്നും ഫോം ആരാധകർക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. രണ്ടാം ഓവറില്‍ ഇഷാൻ കിഷൻ, നാലാം ഓവറില്‍ രോഹിത്, അഞ്ചാം ഓവറില്‍ നമൻ ദീർ. എളുപ്പത്തില്‍ മറികടക്കുമെന്ന് കരുതിയൊരു വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയുടെ മുൻനിര ചീട്ടു കൊട്ടാരം പോലെ തകർന്നടിയുന്നതാണ് വാംഖഡേ കണ്ടത്. പക്ഷെ പിന്നീട് ക്രീസിലൊന്നിച്ച തിലക് വർമയും സൂര്യകുമാർ യാദവും ചേർന്ന് ആതിഥേയരെ കൈപിടിച്ചുയർത്തി.
ആറാം ഓവറില്‍ ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസിനെ ഒരു സിക്‌സും രണ്ട് ഫോറും പറത്തിയ തിലക് ഒരു സമ്മർദവും തന്നെ ബാധിച്ചിട്ടില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു. തൊട്ടടുത്ത ഓവറില്‍ മാർക്കോ ജാൻസനെ രണ്ട് ഫോറും രണ്ട് സിക്‌സും പറത്തിയ സൂര്യ ജയിക്കാൻ 20 ഓവർ വേണ്ടിവരില്ലെന്ന് പ്രഖ്യാപിച്ചു. തിലക് സൂര്യ ജോഡി ഒരു വന്മരം കണക്കിന് ക്രീസില്‍ നിലയുറപ്പിച്ചതോടെ ഹൈദരാബാദിന്റെ വിജയപ്രതീക്ഷകള്‍ അസ്തമിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 143 റണ്‍സിന്റെ വമ്ബൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. വെറും 51 പന്തില്‍ 12 ഫോറുകളുടേയും ആറ് സിക്‌സുകളുടേയും അകമ്ബടിയോടെയാണ് സൂര്യ മൂന്നക്കം തൊട്ടത്.
ഈ സീസണില്‍ ആകെ മുംബൈയുടെ പ്രകടനങ്ങള്‍ ദയനീയമാണെങ്കിലും സൂര്യകുമാർ യാദവിന്റെ മിന്നും ഫോം ആരാധകർക്ക് നല്‍കുന്ന ആശ്വാസം വലുതാണ്. തന്റെ തിരിച്ചു വരവില്‍ മുംബൈക്കായി 9 ഇന്നിങ്‌സുകളില്‍ നിന്നായി 334 റണ്‍സാണ് സൂര്യ ഇതുവരെ അടിച്ച് കൂട്ടിയത്. മൂന്ന് അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ആ ബാറ്റില്‍ നിന്ന് പിറന്ന് കഴിഞ്ഞു. 176.71 സ്‌ട്രൈക്ക് റൈറ്റില്‍ ബാറ്റ് വീശുന്ന സൂര്യ കുട്ടി ക്രിക്കറ്റില്‍ തനിക്ക് എതിരാളികളില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടേയിരിക്കുന്നു. ഐ.സി.സി ടി 20 റാങ്കിങ്ങില്‍ ബാറ്റർമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന സൂര്യക്ക് സമീപകാലത്തൊന്നും വലിയ എതിരാളികളുണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം. റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഫില്‍ സാള്‍ട്ടിന് 802 പോയിന്റാണെങ്കില്‍ സൂര്യക്ക് 861 പോയിന്‍റുണ്ട്. ബഹുദൂരം മുന്നില്‍.
ടി20 ലോകകപ്പ് പ്രഖ്യാപനമെത്തിയ ശേഷം പല ഇന്ത്യൻ താരങ്ങളുടേയും ഫോം ഔട്ടിനെ കുറിച്ച ചർച്ചകള്‍ സജീവമായിക്കൊണ്ടിരിക്കേയാണ് സൂര്യയുടെ കണ്‍സിസ്റ്റൻസി ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ സൂര്യ താനൊരു ടി20 സ്‌പെഷ്യലിസ്റ്റാണെന്ന് ഉറക്കേ ഉറക്കേ വിളിച്ച് പറയുകയാണിപ്പോള്‍.
മൈതാനത്ത് നിന്നും കിടന്നും ഇരുന്നും ചെരിഞ്ഞുമൊക്കെ അനായാസം പന്തിനെ അതിർത്തി കടത്തുന്ന സൂര്യയെ മിസ്റ്റർ 360 എന്നാണ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്. നേരത്തേ എ.ബി.ഡിവില്ലിയേഴ്‌സിന് മാത്രം സാധ്യതമായത് എന്ന് ആരാധകർ കരുതിയിരുന്ന പലതും പിന്നീട് സൂര്യകുമാർ യാദവിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തു. ഗ്രൗണ്ടിന്റെ ഏത് വശത്തേക്കും അനായാസം സൂര്യയുടെ ബാറ്റില്‍ നിന്ന് പന്ത് പാഞ്ഞു. ഇന്നലെ വാംഖഡെയിലും 360 ഡിഗ്രി ഷോട്ടുകള്‍ പലവുരു ഗാലറി തൊടുന്നത് ആരാധകർ കണ്ടു.
തന്റെ 31ം വയസ്സിലാണ് സൂര്യ ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2021 മാർച്ച് 14 ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ മത്സരം. കരിയർ അന്ത്യത്തിലേക്ക് കടക്കുന്ന സമയത്തൊരാള്‍ കുട്ടിക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത് ആരാധകർക്ക് അത്ഭുത കാഴ്ചയായിരുന്നു. എന്നാല്‍ പിന്നീട് സ്‌കൈ ടി20 ക്രിക്കറ്റില്‍ ലിമിറ്റുകളില്ലാത്ത ദൂരമായി മാറി.
2022 സൂര്യയുടെ ക്രിക്കറ്റ് കരിയറിലെ സുവർണ വർഷമായിരുന്നു. ആ വർഷം വെറും 31 ഇന്നിങ്‌സുകളില്‍ നിന്ന് 1164 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 2022 ല്‍ ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ച രണ്ടേ രണ്ട് താരങ്ങളേയുണ്ടായിരുന്നുള്ളൂ. 187 ആയിരുന്നു അക്കാലത്ത് സൂര്യയുടെ സ്‌ട്രൈക്ക് റൈറ്റ്. രണ്ട് സെഞ്ച്വറികളും 9 അർധ സെഞ്ച്വറികളും ആ വർഷം താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഒടുവില്‍ ഐ.സി.സി യുടെ ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരവും സൂര്യയെ തേടിയെത്തി. അവിടന്നിങ്ങോട്ട് കുട്ടിക്രിക്കറ്റിന്റെ രാജാവെന്നാണ് സൂര്യയെ ആരാധകർ വിശേഷിപ്പിച്ച് പോന്നത്. ഇപ്പോഴും അതിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല.
സൂര്യകുമാർ യാദവിനെ പോലൊരു ബാറ്റർക്ക് പന്തെറിയുക എന്നത് ഏറെ പണി പിടിച്ച കാര്യമാണെന്നാണ് ഇന്നലെ മുംബൈക്കെതിരായ മത്സര ശേഷം ഹൈദരാബാദ് അസിസ്റ്റന്റ് കോച്ച് സൈമണ്‍ ഹെല്‍മറ്റ് പറഞ്ഞത്. ‘ഫോമിലേക്കെത്തിയാല്‍ അയാള്‍ മൈതാനത്ത് അധികം അബദ്ധങ്ങള്‍ വരുത്താറില്ല. അയാളെ പുറത്താക്കാൻ പലവഴികളും ഞങ്ങള്‍ പയറ്റി. പക്ഷെ വാംഖഡെയില്‍ ഇന്നയാള്‍ അജയ്യനായിരുന്നു’- ഹെല്‍മറ്റ് പറഞ്ഞു. ഏതായാലും ടി20 ലോകകപ്പില്‍ എതിരാളികള്‍ക്ക് സൂര്യകുമാര്‍ യാദവെന്ന വന്മരം വലിയ വെല്ലുവിളിയാകുമെന്നുറപ്പ്.