ബ്രസീലില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി.130 ലേറെ പേരെ കാണാതായതായും 150,000 പേരെ മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു.
ബ്രസീലിലെ തെക്കൻ മേഖലയായ റിയോ ഗ്രാൻഡേ ദോ സൂളിലാണ് പ്രളയക്കെടുതി രൂക്ഷമായത്.
വെള്ളപ്പൊക്കത്തില്‍ നിരവധി നഗരങ്ങളിലെ റോഡുകളും പാലങ്ങളും തകർന്നു. ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വ ഞായറാഴ്ച പ്രളയ ബാധിത മേഖല സന്ദർശിച്ചു. ക്യാബിനറ്റ് മെമ്ബർമാർക്കൊപ്പമായിരുന്നു സന്ദർശനം നടത്തിയത്. രക്ഷാ പ്രവർത്തനവും പുനർ നിർമ്മാണ പ്രവർത്തനങ്ങളും സംഘം വിലയിരുത്തി.
500 നഗരങ്ങളാണ് പ്രളയ ബാധിതമായിട്ടുള്ളത്. പലയിടങ്ങളിലും വൈദ്യുതിയും ശുദ്ധജല ക്ഷാമവും രൂക്ഷമാണ്. ബ്രസീലിലെ പ്രതിരോധ സേനയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒരു മില്യണ്‍ ആളുകളാണ് പ്രളയത്തിന് പിന്നാലെ ശുദ്ധ ജല ക്ഷാമം നേരിടുന്നത്. സാധാരണയില്‍ അധികം ചൂടും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ശക്തമായ കാറ്റുമാണ് രൂക്ഷമായ മഴയിലേക്ക് ബ്രസീലിനെ എത്തിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്.