പ്രവാസി പണമൊഴുക്കില്‍ റെക്കോർഡിട്ട് ഇന്ത്യ. 2022-ല്‍ 11,100 കോടി ഡോളറാണ് രാജ്യത്തേക്ക് എത്തിയതെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസിയുടെ റിപ്പോർട്ടില്‍ പറയുന്നു.
ഇതോടെ 10,000 കോടി ഡോളർ പ്രവാസിപ്പണം നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
ഐക്യരാഷ്‌ട്ര സംഘടനയ്‌ക്ക് കീഴിലുള്ള രാജ്യാന്തര കുടിയേറ്റ സംഘടനയുടെ (IMO) വേള്‍ഡ് മൈഗ്രേഷൻ റിപ്പോർട്ട് 2024-ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യക്ക് പുറമേ മെക്സികോ, ചൈന, ഫിലിപ്പീൻസ്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണമെത്തിയ രാജ്യങ്ങള്‍. 111 ബില്യണ്‍ ഡോളറിലധികം പണമെത്തുന്ന രാജ്യമായി ഇന്ത്യ അസാധാരണ നേട്ടം കൈവരിച്ചു.
രണ്ടാം സ്ഥാനത്തുള്ള മെക്സിക്കോയിലേക്ക് 6,100 ഡോളർ ( 5.09 ലക്ഷം കോടി രൂപ) ആണ് പ്രവാസിപ്പണമായി എത്തിയത്. ഏറെക്കാലം രണ്ടാം സ്ഥാനത്തായിരുന്ന ചൈനയെ 2021-ലാണ് മധ്യ അമേരിക്കൻ രാജ്യമായ മെക്സികോ മറികടന്നത്. 2022-ല്‍ ചൈനയിലേക്ക് വിദേശത്ത് നിന്ന് പണമയച്ചത് 5,100 കോടി കോടി ഡോളറാണ്. ഏകദേശം 4.,26 ലക്ഷം കോടി രൂപ.
2010, 2015, 2020 വർഷങ്ങളിലും പ്രവാസിപ്പണമെത്തുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഭാരതം. എന്നാല്‍ 2022-ലാണ് റെക്കോർഡിട്ടത്. കണക്കുകള്‍ ക്രമാനുസൃതമായി കുതിച്ചുയരുന്നുവെന്ന് വ്യക്തം. 2015-ല്‍ 5,348 കോടി ഡോളറാണ് ഇന്ത്യയിലെത്തിയത്. അന്നും ഒന്നാം സ്ഥാനത്തായിരുന്നു.
2020-ല്‍ ഇത് 6,891 ഡോളറായി. 2020-ല്‍ 8,315 കോടിയും. 1.8 കോടി ഇന്ത്യക്കാരാണ് അന്ന് പ്രവാസികളായി ഉണ്ടായിരുന്നത്. ആകെ ജനസംഖ്യയുടെ 1.3 ശതമാനം. യുഎഇ,യുഎസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ പേരും. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യൻ പ്രവാസികളുടെ എണ്ണം 44.8 ലക്ഷമാണ്. പട്ടികയില്‍ ആറാം സ്ഥാനത്താണ് പാകിസ്താൻ.
ദക്ഷിണേഷ്യൻ മേഖലയില്‍ നിന്നാണ് ലോകത്ത് കുടിയേറ്റ തൊഴിലാളികളില്‍ ഏറിയ ഭാഗവും എത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് വിദേശ പണമെത്തുന്നതും ഉയർന്ന നിലയിലാണ്.