ദുബൈ: മധ്യസ്ഥ ചർച്ചകള്‍ വീണ്ടും പരാജയപ്പെട്ടതോടെ ഹമാസ്,ഇസ്രായേല്‍ സംഘങ്ങള്‍ കെയ്‌റോവിട്ടു. റഫ ആക്രമണ പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്ന ഇസ്രായേല്‍ നിലപാടാണ് ചർച്ചക്ക് തിരിച്ചടിയായത്.
ഹമാസ്, ഇസ്രായേല്‍ സംഘങ്ങള്‍ കെയ്‌റോയില്‍ നിന്ന് മടങ്ങി.
റഫ ആക്രമണമാണ് ചർച്ച പരാജയപ്പെടാൻ കാരണമായതെന്നും കരാർ നിർദേശങ്ങളില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും ഹമാസ് നേതാവ് ഇസ്സത്ത് അല്‍ റഷീഖ് അറിയിച്ചു. റഫയില്‍ ആക്രമണം തുടരാൻ ഇസ്രായേല്‍ യുദ്ധക്കാബിനറ്റ് തീരുമാനിച്ചതും കൈറോ ചർച്ചക്ക് തിരിച്ചടിയായി.
റഫ ആക്രമണത്തിന് ആയുധങ്ങള്‍ കൈമാറില്ലെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡെൻറ പ്രതികരണത്തില്‍ ശക്തമായ എതിർപ്പുമായി നെതന്യാഹു ഉള്‍പ്പെടെ ഇസ്രായേല്‍ നേതാക്കള്‍. ഇന്ന് ചേരുന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും. സ്വന്തം നിലക്കു തന്നെ ഹമാസിനെ അമർച്ച ചെയ്യാൻ ഇസ്രായേലിനാകുമെന്ന് അമേരിക്കക്കുള്ള പരോക്ഷ മുന്നറിയിപ്പെന്നോണം നെതന്യാഹു പറഞു. ഹമാസിനെ പിന്തുണക്കുന്ന നിലപാടാണ് ബൈഡൻ സ്വീകരിക്കുന്നതെന്ന് മന്ത്രി ബെൻ ഗവിർ കുറ്റപ്പെടുത്തി.
എന്നാല്‍ വടക്കൻ അതിർത്തിയില്‍ ഹിസ്ബുല്ലയെ നേരിടാൻ യു.എസ് പിന്തുണ അനിവാര്യമാണെന്ന നിലപാടിലാണ് ഗാൻറ്സ് ഉള്‍പ്പെടെ ചില മന്ത്രിമാരും സൈനിക നേതൃത്വവും. ഇസ്രായേലിനുള്ള ആയുധ കൈമാറ്റത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് പെൻറഗണ്‍. വ്യാപക ആക്രമണം ഇല്ലാതെ ഹമാസിനെ അമർച്ച ചെയ്യാനുളള ചില നിർദേശങ്ങള്‍ ഇസ്രായേലിന് നേരത്തെ കൈമാറിയതായും പെൻറഗണ്‍ നേതൃത്വം.
ഗസ്സ തീരത്ത് അമേരിക്ക മുൻകൈയെടുത്ത് നിർമിച്ച താല്‍ക്കാലിക തുറമുഖം ലക്ഷ്യമിട്ടുള്ള ആദ്യ കപ്പല്‍ സെപ്രസില്‍ നിന്ന് പുറപ്പെട്ടു. തുറമുഖം മുഖേനയുള്ള സഹായവിതരണം ഹമാസ് തടയില്ലെന്നാണ് പ്രതീക്ഷയെന്ന് അമേരിക്ക പ്രതികരിച്ചു.
അതേ സമയം മൂന്ന് സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേല്‍ വ്യക്താക്കി. 50 സ്പാനിഷ് സർവകലാശാലകള്‍ ഇസ്രായേല്‍ യൂനിവേഴ്സിറ്റികളുമായുള്ള ബന്ധം വിഛേദിച്ചു. വെടിനിർത്തല്‍ കരാർ ആവശ്യപ്പെട്ട് തെല്‍ അവീവില്‍ ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം ഇന്നലെയും തുടർന്നു. വിവിധ രാജ്യങ്ങളിലുള്ള സർവകലാശാലയില്‍ ഫലസ്തീൻ അനുകൂല പ്രതിഷേധവും തുടരുകയാണ് .