അബുദാബി : ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ കോടീശ്വരൻമാരാക്കിയ നറുക്കെടുപ്പുകളില്‍ പ്രമുഖമായ അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കുന്നു.
മേയ് 9 മുതല്‍ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകും. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വാർത്താക്കുറിപ്പിലൂടെ അധികൃതർ അറിയിച്ചത്.
ജൂണ്‍ മൂന്നിനാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പ് തീയതി ഉള്‍പ്പെടെ പുതിയ മാറ്റങ്ങളൊന്നും അബുദാബി ബിഗ് ടിക്കറ്റില്‍ വരുത്തിയിട്ടില്ല. ഒരു കോടി ദിർഹമായിരിക്കും നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനമായി ലഭിക്കുക, രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവർക്ക് മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നത് പുതിയ നറുക്കെടുപ്പിലും തുടരും.
ഏപ്രില്‍ മാസത്തിലാണ് ബിഗ് ടിക്കറ്റ് ഉള്‍പ്പെടെയുള്ളവ പ്രവർത്തനം താത്കാലികമായി നിറുത്തി വയ്ക്കുന്നതായി അറിയിച്ചത്. യുഎഇയിലെ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് നീക്കമെന്നാണ് ബിഗ് ടിക്കറ്റ്വിശദീകരിച്ചിരുന്നത്. . ഗെയിമിംഗ് നിയന്ത്രണങ്ങള്‍ അനുസരിച്ച് താത്കാലികമായാണ് പ്രവർത്തനം നിർത്തുന്നതെന്നും ബിഗ് ടിക്കറ്റ് സൂചിപ്പിച്ചിരുന്നു.
യു.എ.ഇക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ ഇതര രാജ്യങ്ങളിലോ താമസിക്കുന്ന പ്രവാസികളും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ടിക്കറ്റെടുത്ത് സമ്മാനങ്ങള്‍ നേടുന്നവരുമുണ്ട്.