വാഷിങ്ടണ്‍: ഇന്ത്യൻ തെരഞ്ഞെടുപ്പില്‍ ഇടപ്പെട്ടുവെന്ന ആരോപണം നിഷേധിച്ച് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലറാണ് ആരോപണം നിഷേധിച്ച് രംഗത്തെത്തിയത്.
ഇന്ത്യയുടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.എസ് ഇടപ്പെടുന്നുവെന്നായിരുന്നു റഷ്യൻ ആരോപണം.ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ യു.എസ് ഇടപ്പെട്ടിട്ടില്ല. ലോകത്ത് ഒരു രാജ്യത്തിന്റേയും തെരഞ്ഞെടുപ്പില്‍ യു.എസ് ഇടപ്പെടില്ല. തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരണമെന്ന് തീരുമാനിക്കുന്നത് ഇന്ത്യൻ ജനതയാണെന്നും മാത്യു മില്ലർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ യു.എസ് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞിരുന്നു. കേന്ദ്രസർക്കാർ മതസ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറ്റം നടത്തുന്നുവെന്ന യു.എസ് ഫെഡറല്‍ കമ്മിഷൻ റിപ്പോർട്ടിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഇന്ത്യയുടെ ദേശീയ മനോഭാവത്തേയും ചരിത്രവും മനസിലാക്കാതെയാണ് യു.എസ് റിപ്പോർട്ട് തയാറാക്കിയതെന്നും, ഇതിലൂടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും രാഷ്ട്രീയ അസ്ഥിരത വരുത്താനുമാണ് അവർ ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു.
അന്താരാഷ്ട്ര മത സ്വാതന്ത്ര്യം സംബന്ധിച്ച യു.എസ് കമ്മിഷന്‍റെ വാർഷിക റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാറിനു നേരെ വിമർശനമുയർന്നത്. പ്രത്യേക വിഭാഗത്തിന് പ്രാധാന്യം നല്‍കുന്ന മതസ്വാതന്ത്ര്യമാണ് ഇന്ത്യയിലുള്ളതെന്ന് റിപ്പോർട്ടില്‍ പരാമർശിക്കുന്നു. വിവേചന ബുദ്ധിയോടെയുള്ള ദേശീയത നടപ്പാക്കാനാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സർക്കാർ ശ്രമിക്കുന്നത്. യു.എ.പി.എ നിയമത്തിന്‍റെ തുടർച്ചയായ പ്രയോഗം, വിദേശനിക്ഷേപ നിയന്ത്രണ നിയമം, പൗരത്വ ഭേദഗതി നിയമം, ഗോവധ നിരോധനം, മതപരിവർത്തന നിരോധന നിയമം എന്നിവയെല്ലാം രാജ്യത്തെ മതന്യൂനപക്ഷത്തെ ലക്ഷ്യംവെക്കുന്നു. മതന്യൂനപക്ഷത്തെ സംബന്ധിച്ച മാധ്യമ വാർത്തകളും എൻ.ജി.ഒ റിപ്പോർട്ടുകളും നിരീക്ഷണ വിധേയമാകുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.