മസ്കത്ത്: എയർ എന്ത്യ എക്സ്പ്രസ് സർവിസ് മുടക്കവും വരാനിരിക്കുന്ന സ്കൂള്‍ വേനല്‍ അവധിയും മുതലെടുത്ത് ഒമാനില്‍നിന്ന് സർവിസ് നടത്തുന്ന വിമാന കമ്ബനികള്‍ കേരളത്തിലേക്കുള്ള നിരക്കുകള്‍ കുത്തനെ ഉയർത്താൻ തുടങ്ങി.
എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസ് നിലച്ചത് മറ്റ് വിമാന കമ്ബനികളായ സലാം എയർ, ഒമാൻ എയർ എന്നിവയുടെ നിരക്കുകള്‍ കുത്തനെ വർധിക്കാൻ കാരണമാക്കി. സ്കൂള്‍ വേനല്‍ അവധി ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ മാസം 25 മുതല്‍ തന്നെ നിരക്കുകള്‍ കുത്തനെ ഉയരുന്നുണ്ട്. ഇനി അങ്ങോട്ട് വിമാന കമ്ബനികളുടെ കൊയ്ത്തുകാലമാണ്.
എയർ ഇന്ത്യ എക്സ്പ്രസ് സമരം ഏറ്റവും കൂടുതല്‍ തിരക്ക് ബാധിച്ചത് സലാം എയറിനാണ്. സലാം എയറിന്റെ മസ്കത്ത്-കോഴിക്കോട് റൂട്ടില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ ടിക്കറ്റ് കിട്ടാൻ തന്നെയില്ല. മസ്കത്തില്‍നിന്ന് കോഴിക്കേട്ടേക്ക് ഈ മാസം 13വരെ സലാം എയറില്‍ ടിക്കറ്റില്ല. കോഴിക്കോട്ടുനിന്ന് മസ്ക്ത്തിലേക്കും ഈ മാസം 15വരെ ടിക്കറ്റില്ല. 14 മുതല്‍ മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് ലഭിക്കുമെങ്കിലും വണ്‍വേക്ക് 90 റിയാലാണ് ഈടാക്കുന്നത്.
ഈ മാസം 20 മുതല്‍ നിരക്കില്‍ ചെറിയ കുറവുണ്ടാവുമെങ്കിലും 25ന് മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് 122 റിയാലാണ് നിരക്ക്. 29ന് വണ്‍വേക്ക് 144ഉം 31ന് 204 റിയാലായും ഉയരുന്നുണ്ട്. അടുത്തമാസം 13വരെ സമാന നിരക്ക് തന്നെയാണ് സലാം എയർ കോഴിക്കോട്ടേക്ക് ഈടാക്കുക. 18ന് ശേഷം ചില ദിവസങ്ങളില്‍ നിരക്ക് 107 റിയാലായി കുറയുന്നുണ്ട്. കോഴിക്കോട്ടേക്ക് ഒമാൻ എയറിലും ഉയർന്ന നിരക്ക് തന്നെയാണുള്ളത്.
എയർ ഇന്ത്യ സമരം ആരംഭിച്ചതോടെ മസ്കത്തില്‍നിന്നും കോഴിക്കോട്ടേക്കുള്ള നിരക്കുകള്‍ 200 റിയാല്‍ കടന്നിട്ടുണ്ട്. എന്നാല്‍ മേയ് 14ഓടെ വണ്‍വേ നിരക്ക് 133 റിയാലാവുന്നുണ്ടെങ്കിലും പിന്നീട് നിരക്കുകള്‍ 153 റിയാലായി ഉയരുകയാണ്. 24ന് കോഴിക്കോട്ടേക്കുള്ള നിരക്ക് 179 റിയാലാണ് കാണിക്കുന്നത്. 27 മുതല്‍ 236ഉം 28ന് നിരക്ക് 253 റിയാലായും വർധിക്കുന്നുണ്ട്. ജൂണില്‍ മൊത്തം ഉയർന്ന നിരക്ക് തന്നെയാണ് ഒമാൻ എയർ ഈടാക്കുക. എന്നാല്‍, കോഴിക്കോടുനിന്ന് മസ്കത്തിലേക്ക് അടുത്ത ആഴ്ച മുതല്‍ താരതമ്യേന കുറഞ്ഞ നിരക്കാണ് വിമാന കമ്ബനികള്‍ ഈടാക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ സമരം പിൻവലിച്ചതോടെ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. എന്നാലും ഈ മാസം അവസാനം മുതല്‍ എല്ലാ വിമാന കമ്ബനികളും നിരക്കുകള്‍ ഉയർത്തുന്നത് യാത്രക്കാർക്ക് വൻ സാമ്ബത്തിക ബാധ്യത ഉണ്ടാക്കും. ഇത് കുടുംബമായി യാത്ര ചെയ്യുന്നവരെയാണ് ഏറെ പ്രതികൂലമായി ബാധിക്കുക.