ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയില്‍ രാജ്ഭവനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രദർശിപ്പിച്ചു.
ഗവർണറുടെ നിർദേശപ്രകാരമാണ് ദൃശ്യങ്ങള്‍ പ്രദർശിപ്പിച്ചത്. പരാതിയില്‍ പറഞ്ഞ സമയത്തെ ദൃശ്യങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ട 100 പേർക്ക് മുമ്ബാകെ കാണിച്ചത്.
രാജ്ഭവന്‍റെ വടക്കു ഭാഗത്തുള്ള പ്രധാന ഗേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്. സംഭവം നടന്നെന്ന് പറയുന്ന ദിവസത്തെ വൈകീട്ട് അഞ്ചര മുതലുള്ള ദൃശ്യങ്ങളാണിവ. ഈ മാസം രണ്ടിന് വൈകീട്ട് ആറു മണിയോടെയാണ് ഗവർണർ പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നത്.
ഫോണ്‍ മുഖേനയും ഇമെയില്‍ മുഖേനയും ദൃശ്യങ്ങളാവശ്യപ്പെട്ടവരില്‍ നിന്ന് തെരഞ്ഞെടുത്ത 100 പേരാണ് രാജ്ഭവനില്‍ എത്തിയത്. ദൃശ്യങ്ങള്‍ ഇ-മെയില്‍ വഴി അയച്ചുകൊടുക്കുമെന്നും രാജ്ഭവൻ പറയുന്നുണ്ട്. ഇത് മമതാ ബാനർജിക്കും പൊലീസിനുമല്ലാത്ത ആർക്കും നല്‍കുമെന്ന് കഴിഞ്ഞ ദിവസം ഗവർണർ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഒരു കാമറയിലെ ദൃശ്യങ്ങള്‍ മാത്രം പ്രദർശിപ്പിച്ച് രാജ്ഭവൻ തടിതപ്പുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.