ദോഹ: ഖത്തർ സർവകലാശാലയില്‍നിന്ന് മികച്ച വിജയം നേടിയതിന് അമീറിന്റെ സ്വർണമെഡല്‍ നേടിയവരില്‍ നാദാപുരം നരിപ്പറ്റ സ്വദേശി ഹാനി ജസിൻ ജാഫറും.
യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങില്‍നിന്ന് കമ്ബ്യൂട്ടർ സയൻസില്‍ ഡിസ്റ്റിങ്ഷനോടുകൂടി ബിരുദം നേടിയാണ് ഹാനി ജാഫർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനിയില്‍നിന്ന് സ്വർണമെഡല്‍ ഏറ്റുവാങ്ങിയത്. ബുധനാഴ്ചയായിരുന്നു സർവകലാശാലയുടെ 47ാമത് ബിരുദദാന ചടങ്ങ് നടന്നത്. സർവകലാശാലക്ക് കീഴിലെ വിവിധ കോളജുകളില്‍നിന്ന് ഉന്നതവിജയം നേടിയ 133 വിദ്യാർഥികളാണ് അമീറില്‍നിന്ന് സ്വർണമെഡല്‍ സ്വീകരിച്ചത്.
ഖത്തർ യൂനിവേഴ്സിറ്റിയില്‍നിന്ന് സ്കോളർഷിപ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിരുന്നു. ഖത്തർ കെ.എം.സി.സി നേതാവ് ജാഫർ തയ്യിലിന്റെയും നാദാപുരം കക്കാടൻ റസീനയുടെയും മകനാണ് ഹാനി ജസിൻ. ദോഹ ബിർള പബ്ലിക് സ്‌കൂളില്‍നിന്ന് മികച്ച മാർക്കില്‍ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഹാനി ബിരുദപഠന കാലയളവില്‍ ഫിഫ ഖത്തർ 2022, ഖത്തർ ഫൗണ്ടേഷൻ ഹമദ് ബിൻ ഖലീഫ സർവകലാശാല കമ്ബ്യൂട്ടർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസില്‍ ഇന്റേണ്‍ഷിപ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു.
ഖത്തർ സർക്കാർ മേഖലയില്‍ ജോലി ചെയ്യുകയാണ് പിതാവ് ജാഫർ. കെ.എം.സി.സി വിദ്യാർഥി കൂട്ടായ്മയായ ഗ്രീൻ ടീൻസ് പ്രവർത്തകസമിതി അംഗമാണ് ഹാനി.