നിങ്ങളുടെ മനസും ആത്മാവും അർപ്പിച്ചാല്‍ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യവസായിയായിരുന്നു ധീരുഭായ് അംബാനി.
ചെറിയ ഒരു തുടക്കത്തിലൂടെ ലോകം കണ്ട ഏറ്റവും വലിയ കോടീശ്വരനാകാൻ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് അദ്ദേഹം പടുത്തുയർത്തിയ സാമ്രാജ്യം മക്കളായ അനില്‍ അംബാനിക്കും മുകേഷ് അംബാനിക്കും കൈമാറി.
ഇന്ന് ലോകം ശ്രദ്ധിക്കപ്പെടുന്ന ഏറ്റവും വലിയ കോടീശ്വരനായി മുകേഷ് മാറി. എന്നാല്‍ പരാജയപ്പെട്ടവൻ എന്ന പേരാണ് അനില്‍ അംബാനിക്ക് ലോകം ചാർത്തിയത്. ടു ജി സ്‌പെക്‌ട്രം, ദക്ഷിണാഫ്രിക്കൻ ടെലികോം ഭീമനായ എംടിഎന്നുമായുള്ള കരാർ, കോടികളുടെ ലോണ്‍ എല്ലാം അനിലിന് തിരിച്ചടിയായി. ഒടുവില്‍ യുകെ കോടതിയില്‍ താൻ പാപ്പരാണെന്നും എല്ലാം വിറ്റ് കേസ് നടത്തുകയാണെന്നും അനില്‍ പ്രഖ്യാപിച്ചു.
അനില്‍ തിരിച്ചടികളുടെ ഇടയില്‍ വീർപ്പുമുട്ടുമ്ബോഴും സഹോദരൻ മുകേഷ് വിജയത്തിന്റെ ഓരോ പടികളും കയറുകയായിരുന്നു. രണ്ട് സഹോദരങ്ങളുടെയും വിജയത്തെയും പരാജയത്തെയും ലോകം താരതമ്യം ചെയ്യാൻ തുടങ്ങി. മുകേഷ് അംബാനിയുടെ ബിസിനസ് സാമ്രാജ്യം ആര് നയിക്കുമെന്ന ചോദ്യത്തിന് ഇഷ, ആകാശ്, അനന്ത് എന്നിങ്ങനെ മൂന്ന് പേരുകള്‍ ഓരോ ദിവസവും വാർത്തകളുടെ തലക്കെട്ടില്‍ ഉയർന്നു കേട്ടു. എന്നാല്‍ അനില്‍ അംബാനിയുടെ സാമ്രാജ്യം ആര് നയിക്കുമെന്ന് ആയപ്പോള്‍, ആ ഉത്തരവും കഥയും വെറും പുസ്തകത്തില്‍ മാത്രം ഒതുങ്ങി. ഇനി പറയുന്നത് അനിലിന്റെ മകൻ ജയ് അൻമോല്‍ അംബാനിയെക്കുറിച്ചാണ്…
അനില്‍ അംബാനിക്ക് സംഭവിച്ചത്
2020 ഫെബ്രുവരിയില്‍, അനില്‍ അംബാനി വിവിധ നിയമ പോരാട്ടങ്ങളില്‍ പങ്കാളിയായി യുകെ കോടതിയില്‍ പാപ്പരത്തത്തിനായി അപേക്ഷ നല്‍കിയത്. ഒരുകാലത്ത് 1.83 ലക്ഷം കോടി രൂപയില്‍ കൂടുതലുള്ള ആസ്തിയുമായി ആഗോളതലത്തില്‍ ആറാമത്തെ സമ്ബന്നനായി സ്ഥാനം നേടിയ അനില്‍ അംബാനിയുടെ സമ്ബത്ത് ഗണ്യമായി കുറയുന്നത് ബിസിനസ് ലോകം കണ്ടു. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് തുടർച്ചയായി വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയിലേക്ക് അനില്‍ അംബാനി എത്തി. എന്നാല്‍ അനിലിന് ശുഭാപ്തി വിശ്വാസത്തിന്റെ ഉറവിടമായി അദ്ദേഹത്തിന്റെ മകൻ ജയ്‌മോല്‍ അംബാനി ഉയർന്നുവന്നു.
ആരാണ് ജയ് അൻമോല്‍ അംബാനി?
അനില്‍ അംബാനിയുടെ മൂത്ത മകനായ അൻമോല്‍ അംബാനി, മുംബയിലെ കത്തീഡ്രല്‍, ജോണ്‍ കോണണ്‍ സ്‌കൂളുകള്‍ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടി, പിന്നീട് യുകെയിലെ സെവൻ ഓക്സ് സ്‌കൂളില്‍ ചേർന്നു. ഒരു പ്രബലമായ കുടുംബത്തില്‍ ജനിച്ചെങ്കിലും കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു അൻമോലിന്റെ യാത്ര. ചെറുപ്പം മുതല്‍ കുടുംബ ബിസിനസിന്റെ ചുമതലകള്‍ ഏറ്റെടുത്തു. റിലയൻസ് ക്യാപിറ്റലില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ അൻമോല്‍ ആരംഭിച്ചു.
റിലയൻസ് മ്യൂച്വല്‍ ഫണ്ടില്‍ ഇന്റേണ്‍ ആയി തന്റെ 18ാം വയസ്സില്‍ യാത്ര ആരംഭിച്ച അൻമോള്‍ വിവിധ റോളുകള്‍ വഹിച്ച് കമ്ബനിയുടെ മുന്നേറ്റത്തിനായി പ്രവർത്തിച്ചു. 2016ല്‍ റിലയൻസ് ക്യാപിറ്റലിന്റെ ബോർഡില്‍ അഡീഷണല്‍ ഡയറക്ടറായി. മാനേജ്‌മെന്റ് കഴിവുകളുടെയും നൂതനമായ കാഴ്ചപ്പാടുകളുടെയും പേരില്‍ അൻമോലിന് പ്രശംസകള്‍ തേടിവരാൻ തുടങ്ങി. പിന്നാലെ റിലയൻസ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ്, റിലയൻസ് ഹോം ഫിനാൻസ് എന്നിവയുടെ ബോർഡുകളിലും സ്ഥാനങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു.
2010ന്റെ തുടക്കത്തിലാണ് അനില്‍ അംബാനി സാമ്ബത്തികമായ പ്രശ്നങ്ങള്‍ നേരിട്ട് തുടങ്ങിയത്. എന്നാല്‍ ഒരു പുത്തൻ പ്രതീക്ഷയായി അൻമോല്‍ അംബാനി കടന്നുവന്നതോടെ കാര്യങ്ങള്‍ എല്ലാം മാറി. റിലയൻസ് ഗ്രൂപ്പിനുള്ളിലെ പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത, അൻമോലിന്റെ തന്ത്രപരമായ നീക്കങ്ങള്‍ സ്‌റ്റോക്ക് മാർക്കറ്റില്‍ 40 ശതമാനം വളർച്ച നേടാൻ കമ്ബനിയെ സഹായിച്ചു. ഇത് അനില്‍ അംബാനിയില്‍ നിന്നും വലിയ പ്രശംസ നേടാൻ കാരണമായി.
റിലയൻസിലെ തങ്ങളുടെ ഓഹരികള്‍ വർദ്ധിപ്പിക്കാൻ ജാപ്പനീസ് കമ്ബനിയായ നിപ്പോണിനെ അദ്ദേഹം പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി റിലയൻസ് ഇൻഷൂറൻസ്, റിലയൻസ് ക്യാപ്പിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് എന്നീ രണ്ട് സംരഭങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇതോടെ വെല്ലുവിളി നേരിട്ട അനില്‍ അംബാനിയുടെ കുടുംബ ബിസിനസ് ചെറുതായി ഉയർത്തെഴുന്നേല്‍ക്കാൻ തുടങ്ങി. ഏറ്റവും അവസാനമായി പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ജയ് അൻമോല്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്തി 20,000 കോടിയോളം വരുമെന്നാണ്.
ആഡംബര ജീവിതത്തിന് നയിക്കാൻ ഇഷ്ടപ്പെടുന്ന അൻമോല്‍ അംബാനിക്ക് ലംബോർഗിനി ഗല്ലാർഡോ, റോള്‍സ് റോയ്സ് ഫാന്റം തുടങ്ങിയ ആഡംബര കാറുകള്‍ ഉള്‍പ്പെടെ ഉയർന്ന മൂല്യമുള്ള സ്വത്തുക്കളുടെ ഒരു നിര തന്നെയുണ്ട്. യാത്ര ആവശ്യങ്ങള്‍ക്കായി ജെറ്റുകളും ഹെലികോപ്റ്ററുകളും അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ട്.