തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം ഉടൻ പി.എസ്.സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമസ്‌ത നേതാക്കൾ. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും നേതാക്കൾ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
നിയമനം പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചർച്ച.
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. നിയമനം പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ലയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
വിഷയത്തിൽ വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പി.എസ് സി.ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്ടതിനെതിരെ മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമസ്‌ത നേതാക്കളെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചത്. പള്ളികളിൽ ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനങ്ങളിൽ നിന്നും സമസ്‌ത ഇതിനാൽ പിന്മാറിയിരുന്നു.
അതേസമയം, മുസ്ലിം കോർഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വഖഫ് സംരക്ഷണ റാലി നടക്കും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളിലായാണ് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നത്.