ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷന് പിഴ. മാച്ച് ഫീയുടെ 10 ശതമാനമാണ് താരം നല്‍കേണ്ടത്.
അരുണ്‍ ജെയറ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായി നടന്ന മത്സരത്തിലാണ് ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിള്‍ 2.2 പ്രകാരമുള്ള കുറ്റം താരം ചെയ്തത്. ഇഷാൻ കിഷൻ കുറ്റം സമ്മതിക്കുകയും പിഴ അംഗീകരിക്കുകയും ചെയ്തു. അതിനാല്‍ ഔപചാരിക വാദം കേള്‍ക്കേണ്ട ആവശ്യമില്ലെന്ന് അമ്ബയർമാർ വ്യക്തമാക്കി.
മത്സരത്തിനിടയില്‍ ക്രിക്കറ്റ് ഉപകരണങ്ങള്‍, പരസ്യ ബോർഡുകള്‍, ബൗണ്ടറി ലൈനുകള്‍, ഡ്രസ്സിംഗ് റൂം വാതിലുകള്‍, കണ്ണാടികള്‍, ജനലുകള്‍, മറ്റ് ഫിറ്റിംഗ്സ് എന്നിവയ്‌ക്ക് ബോധപൂർവ്വം കേടുപാടുകള്‍ വരുത്തുന്നത് ഈ നിയമപ്രകാരം ശിക്ഷാർഹമാണ്.
ഇഷാൻ കിഷന്റെ അലസതയെ തുടർന്ന് ഡല്‍ഹിക്ക് അഞ്ച് റണ്‍സ് ലഭിച്ചിരുന്നു. ക്രീസിലുണ്ടായിരുന്ന അഭിഷേക് പോറല്‍ ഹാർദിക് പാണ്ഡ്യയുടെ പന്ത് നേരിടുന്നതിനിടെയായിരുന്നു സംഭവം. മിഡ് ഓഫിലേക്ക് പന്ത് തട്ടിയിട്ട താരം ഒരു റണ്‍സിനായി ഓടി. മുഹമ്മദ് നബിയുടെ കൈയിലെത്തിയ പന്ത് ഇഷാന് നേരെ എറിഞ്ഞെങ്കിലും താരം ഇത് പിടിക്കാൻ ശ്രമിച്ചില്ല. ഇതോടെ പന്ത് ബൗണ്ടറി ലൈൻ കടന്നു. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ രൂക്ഷ വിമർശനം ഉയർന്നിരുന്നു. 500 ലെറെ റണ്‍സ് പിറന്ന മത്സരമായിരുന്നു ഡല്‍ഹിയിലേത്. സീസണിലെ ആറാം തോല്‍വി വഴങ്ങിയ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളും ഏറെകുറെ മങ്ങിയ അവസ്ഥയിലാണ്.