കൊച്ചി: ജയിൽമാറ്റം ആവശ്യപ്പെട്ട് പെരിയ ഇരട്ടക്കൊലക്കേസിലെ (Periya Murder) പ്രതികൾ സമർപ്പിച്ച ഹർജി എറണാകുളം സിജെഎം കോടതി (Ernakulam CJM Court) തള്ളി. കാക്കനാട് ജയിലിൽ കഴിയുന്ന പി രാജേഷ്, വിഷ്‌ണു സുര, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരുന്നത്. കേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടമായതിനാൽ അപേക്ഷ അംഗീകരിക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി.
2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യുവാക്കള്‍ കൊല്ലപ്പെടുന്നത്. സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ വി കുഞ്ഞിരാമൻ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്.