ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള താലിബാന്റെ ഭരണകൂട ത്തിനെ കൈ അയച്ച് സഹായിക്കേണ്ടതില്ലെന്ന നിലപാടില്‍ ഇന്ത്യ.
അതേസമയം നേപ്പാളിനേയും ഭൂട്ടാനേയും ബംഗ്ലാദേശിനേയും ശക്തിപ്പെടുത്താന്‍ സാമ്ബത്തിക സഹായം വര്‍ദ്ധിപ്പിച്ചെന്ന് ബജറ്റിനെ ഉദ്ധരിച്ച് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യവകുപ്പിനായി 17250 കോടി രൂപയാണ് കേന്ദ്രധനകാര്യമന്ത്രാലയം വകയിരുത്തിയിട്ടുള്ളത്. ഇതില്‍ ഏറെ ശ്രദ്ധേയമായ കാര്യം അയല്‍ രാജ്യങ്ങള്‍ക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുമായി 6292 രൂപ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഫ്ഗാനിലെ അവസ്ഥ പരിതാപകരമാണ്. താലിബാന്റെ നയങ്ങള്‍ ജനവിരുദ്ധമായി തുടരുകയാണ്. എന്നിരുന്നാലും ജനങ്ങള്‍ക്കായി എന്ത് അടിയന്തിര സഹായവും ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബജറ്റില്‍ വിദേശരാജ്യങ്ങള്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി നീക്കിവെച്ച തുകയിലെ കുറവിനെക്കുറിച്ചുള്ള സംശയത്തിനാണ് വിദേശകാര്യമന്ത്രാലയം മറുപടി നല്‍കിയത്.
2021-22 വര്‍ഷത്തില്‍ അഫ്ഗാനായി നീക്കിവെച്ചത് 350 കോടിയായിരുന്നെങ്കില്‍ ഇത്തവണ 43 ശതമാനം കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനിടെ ഇറാനിലെ ചാബഹാര്‍ തുറമുഖം വികസിപ്പിക്കാന്‍ ഇന്ത്യ 100 കോടി മാറ്റിവച്ചിരിക്കുന്നത് അഫ്ഗാനിലേക്ക് ചരക്കുഗതാഗതവും കൂടി ലക്ഷ്യമാക്കിയാണ്. താലിബാന്‍ ഭരണംപിടിച്ചശേഷം ഇന്ത്യ നാല് കോണ്‍സുലേ റ്റുകളടക്കം കാബൂളിലെ എംബസിയും അടച്ചിരുന്നു. ഒപ്പം അഫ്ഗാനില്‍ തുടര്‍ന്നിരുന്ന ചെറുതും വലുതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിച്ചിരിക്കുകയാണ്.
നേപ്പാള്‍,ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കായി വികസന-ആരോഗ്യ മേഖലയ്‌ക്കാ യിട്ടാണ് തുക നല്‍കുക. ബംഗ്ലാദേശിന് 200 കോടിയില്‍ നിന്നും സഹായ ധനം 300 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ചൈനയുടെ സ്വാധീനം രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കാതി രിക്കാനുള്ള ശക്തമായ നയതന്ത്രമാണ് ഇന്ത്യ ബംഗ്ലാദേശിനോടും നേപ്പാളിനോടും ഭൂട്ടാനോടും സ്വീകരിച്ചിട്ടുള്ളത്.