കൊച്ചി: സന്നദ്ധസംഘടനയായി രൂപമെടുക്കുകയും നാല് ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുത്ത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കണ്ണിലെ കരടായി മാറുകയും ചെയ്ത ട്വന്റി 20 യുടെ പേരിലുണ്ടായ സംഘര്‍ഷത്തിലെ രക്തസാക്ഷിയാണ് സി.കെ.
ദീപു. കിഴക്കമ്ബലം മേഖലയില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ആദ്യത്തെ വ്യക്തിയും.
കോണ്‍ഗ്രസും സി.പി.എമ്മും മാത്രമല്ല, എസ്.ഡി.പി.ഐ പോലുള്ള പാര്‍ട്ടികളും ശക്തമായ എതിര്‍പ്പാണ് വര്‍ഷങ്ങളായി ട്വന്റി 20യോട് തുടരുന്നത്.
ട്വന്റി 20യുടെ ചീഫ് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നത് കിറ്റെക്സ് ഗ്രൂപ്പുകളുടെ ചെയര്‍മാന്‍ സാബു എം. ജേക്കബാണ്.
കിറ്റെക്സില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധന നടത്തിയതിന് പിന്നില്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എയാണെന്ന് സാബു എം. ജേക്കബ് ആരോപിക്കുകയും 5,000 കോടി രൂപയുടെ വികസന പദ്ധതി തെലുങ്കാനയിലേക്ക് മാറ്റുകയും ചെയ്തതോടെ സര്‍ക്കാരും സി.പി.എമ്മും ഒരു വശത്തും ട്വന്റി 20 മറുവശത്തുമായുള്ള പോരാട്ടം രൂക്ഷമായി. കമ്ബനി പൂട്ടിക്കാന്‍ എം.എല്‍.എയും സി.പി.എമ്മും ശ്രമിക്കുന്നെന്ന ആരോപണം മുറുകി. ഇവരുടെ കൊമ്ബുകോര്‍ക്കല്‍ ശക്തമായതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെ എതിരാളികള്‍ പിന്‍വലിഞ്ഞു.
കിറ്റെക്സിന്റെ കീഴില്‍ രൂപം കൊണ്ട ട്വന്റി 20 എന്ന സംഘടന 2015ലെ തിരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികളെ തോല്‍പ്പിച്ച് കിഴക്കമ്ബലം ഗ്രാമപഞ്ചായത്തിന്റെ ഭരണം പിടിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളില്‍ മത്സരിച്ചു. കുന്നത്തുനാട്ടിലെ സിറ്റിംഗ് എം.എല്‍.എ കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രന്റെ തോല്‍വിക്കും എല്‍.ഡി.എഫിലെ പി.വി. ശ്രീനിജിന്റെ വിജയത്തിനും കാരണമായത് ട്വന്റി 20യുടെ പ്രവര്‍ത്തനമാണ്.