കൊച്ചി: തൃക്കാക്കര തെങ്ങോടിയില്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടരവയസുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
തലയ്ക്കും നട്ടെലിനും സാരമായി പരുക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുട്ടിക്ക് പരുക്കേറ്റത് എങ്ങനെയെന്നതില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.
അമ്മയുടെ മൊഴി പൂര്‍ണമായി വിശ്വസിനീയമല്ല. വീട്ടില്‍ മറ്റൊരു കുട്ടിയും കൂടിയുണ്ട്, ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ ആ കുട്ടിയുടെ മൊഴിയെടുക്കും. ഇവര്‍ നേരത്തെ താമസിച്ചിരുന്ന സ്ഥലത്തും മറ്റും അന്വേഷണംനടത്തുന്നുണ്ട്. കുടുംബ പശ്ചാത്തലവും അന്വേഷിച്ചു വരികയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.
കുട്ടിയുടെ പരുക്ക് ഗുരുതരാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിയുടെ തലച്ചോറില്‍ രക്തസ്രാവമുണ്ട്. തലച്ചോറിന്റെ ഇരുവശത്തും നീര്‍ക്കെട്ടും. രക്തധമനികളില്‍ രക്തം കട്ട പിടിച്ച അവസ്ഥയിലുണ്. നട്ടെല്ലിന്റെ മുകള്‍ ഭാഗം മുതല്‍ രക്തസ്രാവമുണ്ടെന്നാണ് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്ക്ക് എതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
ഞായറാഴ്ച രാത്രിയാണ് കാക്കനാട് തെങ്ങോട് താമസിക്കുന്ന 38-കാരിയുടെ മകളെ ഗുരുതര പരുക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ശരീരത്തിലുടനീളം പരുക്കുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ ദേഹത്തെ മുറിവുകള്‍ മുതിര്‍ന്ന ആരോ മനപൂര്‍വം മര്‍ദിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍, കുട്ടി ഹൈപ്പര്‍ ആക്റ്റീവ് ആണെന്നും സ്വയം ഏല്പിച്ച പരുക്കുകള്‍ ആണെന്നുമാണ് അമ്മ മൊഴി നല്‍കിയത്. കുട്ടിയുടെ അമ്മുമ്മ, കഴിഞ്ഞ ദിവസം പുറത്തുപോയപ്പോള്‍ സംഭവിച്ച പരുക്ക് എന്നാണ് മൊഴി നല്‍കിയത് എന്നാണ് വിവരം.
കുട്ടിയുടെ ദേഹത്തെ ചില പരുക്കുകള്‍ക്ക് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് ഡോകട്ര്‍മാര്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് അമ്മയ്‌ക്കെതിരെ ചികിത്സ വൈകിപ്പിച്ചതിന് പൊലീസ് കേസെടുത്തത്. സ്വയം പരുക്കേല്‍പ്പിച്ചതാണെന്ന അമ്മയുടെ മൊഴിയിലും അമ്മുമ്മയുടെ മൊഴിയിലും പൊലീസിന് സംശയമുണ്ട്.
സഹോദരിയ്ക്കും ഇവരുടെ ഭര്‍ത്താവിനുമൊപ്പമാണ് അമ്മയും കുഞ്ഞും അമ്മുമ്മയും കഴിഞ്ഞിരുന്നതെന്നാണ് വിവരം. സംഭവത്തിന് ശേഷം സഹോദരിയും ഭര്‍ത്താവും വീട് വിട്ടു പോയിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.