കൊച്ചി: ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയുടെ വൃക്കദാനം ചെയ്യാനുള്ള അനുമതി നിഷേധിച്ച തീരുമാനം റദ്ദാക്കി ഹൈക്കോടതി. മനുഷ്യശരീരത്തിൽ ‘കുറ്റവാളിയായ വൃക്ക, കരൾ, ഹൃദയം’ എന്നിങ്ങനെ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.
കൊല്ലം നെടുമ്പന മഠത്തിലഴികത്ത് രാധാകൃഷ്ണപിള്ള (54)യ്ക്ക് വൃക്കദാനം ചെയ്യാൻ അനുമതി തേടി തിരുവനന്തപുരം പൂന്തുറ പുതുവൽ പുത്തൻവീട്ടിൽ ആർ സജീവൻ(38) നൽകിയ അപേക്ഷയാണ് തള്ളിയത്. രാധാകൃഷ്ണ പിള്ളയുടെ ഡ്രൈവറും സുഹൃത്തുമായിരുന്നു സജീവ്. എറണാകുളം ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയാണ് അനുമതി നിഷേധിച്ചത്.
എല്ലാവരിലും ഒഴുകുന്നത് ഒരേ രക്തമാണെന്ന് പറഞ്ഞ കോടതി മലബാറിലെ പ്രശസ്തമായ ‘പൊട്ടൻ തെയ്യം’ തോറ്റംപാട്ടിലെ വരികളും വിധിന്യായത്തിൽ ഉൾപ്പെടുത്തി. ജാതീയതയടക്കമുള്ള സാമൂഹിക തിന്മകൾ ഇല്ലാതാക്കാനും തുല്യത സ്ഥാപിക്കാനുമാണ് പൊട്ടൻ തെയ്യം തോറ്റംപാട്ടിലൂടെ ശ്രമിക്കുന്നത്. കേരളത്തിലൊട്ടാകെ പൊട്ടൻ തെയ്യം കളിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിവന്റെ അവതാരമാണ് പൊട്ടൻ തെയ്യം എന്നാണ് വിശ്വാസം.